കാണൽ

വസ്തുക്കളിൽ തട്ടിച്ചിതറി
മടങ്ങുന്ന വെട്ടം കാഴ്ചയായി;
വെട്ടത്തോട് നടന്നടുക്കും
പൂച്ചയ്ക്ക് പുലിനിഴലുണ്ടായി.

മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.

കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട്
ചേർത്തൊരുവൾ കരയുകയായി.
ഞാൻ ദൂരെ മാറിനിൽക്കുകയായി,
പിന്നിൽ നിന്നും നോക്കുകയായി,
കുഞ്ഞിനു മുലയൂട്ടുന്ന
അമ്മയായി കാണുകയായി.

തടാകം ഭൂമിയ്ക്ക് കണ്ണായി.
വെയിൽ പകലിന്റെ നോട്ടമായി.
കാണപ്പെടുന്ന കണ്ണിൽ
സർവ്വതും അവയെത്തന്നെ
കാണുകയായി.

കാലഹരണം

1

മ്യൂസിയത്തിലെ സ്വീകരണമുറിയിൽ
രണ്ടാൾപ്പൊക്കം വലിപ്പത്തിൽ
ഒരു കൂറ്റൻ ഘടികാരം,
നൂറ്റാണ്ടുകൾ പഴകിയ പുരാവസ്തു;
ഈ നൂറ്റാണ്ടിലെ ഈ നിമിഷത്തെ
വെളിപ്പെടുത്തി നിൽക്കുന്നു.

വൈകിവരുന്ന എന്നോട് നീ പറയുന്നു:
‘നിലച്ച ഘടികാരം പോലും ദിവസവും
രണ്ടുവട്ടം കൃത്യസമയം കാണിക്കും’

മടിയരുടെ സ്ഥിരംവാദങ്ങൾ
ഞാൻ ആവർത്തിക്കുന്നു:
'ഘടികാരസൂചിയേക്കാൾ
വേഗത്തിൽ നടന്നാലും
പത്ത് മിനുറ്റിൽ ചെയ്യേണ്ടത്
അഞ്ച് മിനുറ്റിൽ തീർത്താലും
നമുക്ക് സ്വന്തം ഇപ്പോൾ ഈ നിമിഷം മാത്രം'

2


ആളുകൾക്ക്
തിരക്കിട്ടൊഴിയേണ്ടിവന്ന കെട്ടിടത്തിലുണ്ട്
ഇനിയും നിലയ്ക്കാത്ത ഘടികാരം.
കാതോർത്താൽ കേൾക്കാം,
ഭയം ഉള്ളിൽപ്പേറുന്നവരുടെ നെഞ്ചിടിപ്പ്.

തനിക്കുള്ളിൽ തന്നെയുള്ള
അതിന്റെ സൂചികളുടെ നടത്തം
തുടങ്ങിയ ഇടത്തുതന്നെ ചെന്നെത്തുന്നു;
വീണ്ടും നടത്തം തുടരുന്നു.

രേഖീയമാകാൻ അതിനു വേണം
കലണ്ടറിന്റെ കൂട്ട്.

ഇന്ന്, ആഗസ്റ്റ് 6, രാവിലെ
8.15 എന്ന് ക്ലോക്കിൽ കാണുമ്പോൾ
നമ്മളിൽ നമ്മുടെ കുഞ്ഞുമോനെ കൂട്ടാൻ
സ്കൂൾബസ് വരുന്നതിന്റെ വെപ്രാളം മാത്രം.

3

'കൈയ്യിൽ സ്മാർട്ട്ഫോണുള്ളപ്പോൾ
എന്തിനാണ് ഇനിയൊരു ക്ലോക്ക്?'
വീടുമാറ്റത്തിനിടെ കേടായിപ്പോയ
പഴയ ക്ലോക്ക് ചൂണ്ടി നീ ചോദിക്കുന്നു.

ശരിയാണ്,
ഇത് അക്കങ്ങളിൽത്തന്നെ
എല്ലാം വെളിപ്പെടുന്ന കാലം.

തിരിച്ചറിയാൻ ആധാർ നമ്പർ,
വിലാസമോ മൂന്നാം നിലയിൽ ആറാം നമ്പർ,
ഏതൊരാളും ഒരു ഫോൺനമ്പർ അകലെ,
ദൂരവും വേഗവും വെളിപ്പെടുന്നത്
അവ നടന്നെടുത്തിരുന്ന കാലിന്റെ
ക്ഷീണത്തിലല്ല, വാഹനത്തിന്റെ മോണിറ്ററിൽ.

അക്കത്തിൽ സമയത്തിനും അതീവകൃത്യത,
സെക്കൻഡുകൾക്ക് പോലും വ്യക്തത.

എങ്കിലും, ശീലത്തെപ്രതി നമ്മൾ
ചുവരിൽ ഒരിടം നൽകുന്നു
കലണ്ടറിനും ക്ലോക്കിനും.

ഇണക്കം

ഓരോ വീടുമാറ്റത്തിലും
ഉപേക്ഷിക്കപ്പെട്ടു
പുതിയ വീടിനിണങ്ങാത്ത
വസ്തുക്കൾ.

വാടകവീടുകൾ മാറിമാറി
എന്റെ പക്കലിപ്പോഴുള്ളത്
ഏത് വീടിനുമിണങ്ങുന്ന
വസ്തുക്കൾ മാത്രം

എന്റെയീ ക്ലോക്കിന്
ഏത് വീടിന്റെയും
ഹൃദയമിടിപ്പാകാം,

ഈ കട്ടിലിന്
ഏത് മുറിയിലും
മലർന്ന് കിടക്കാം,

അലമാരകൾക്ക്
ഒരു ചുവരിലും ചാരാതെ
തൻകാലിൽ നിൽക്കാം,

കർട്ടനുകൾക്ക്
ഏത് ജനലിന്റെയും
കൺപോളയാകാം,

കസേരകൾക്ക്
ഏത് തറയിലും കാലുറച്ച്‌
നടുനിവർത്തിയിരിക്കാം.

എന്റെ പക്കലിപ്പോഴുള്ളത്
ഒരു വീടിനോടും
ഒട്ടിനിൽക്കാത്ത
വസ്തുക്കൾ മാത്രം

ഏത് വീടിനുമിണങ്ങും.

ക്രമേണ

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിന്നതിന് എന്നോട്
അരിശം കൊണ്ടത് നിങ്ങളാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിക്കുന്നത് ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിച്ചതിന് ആൾക്കൂട്ടത്തിന്റെ
അടിയേൽക്കുന്നത് എനിക്കാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ്
കൊല്ലപ്പെടുന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിൽക്കുന്ന ആൾ നിങ്ങളാണ്.

വഴിയേ

വിത്തു പിളർത്തി
ഇല ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.