പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾതൻ്റെയുള്ളം വെളിപ്പെടും തെളിച്ചത്തിൽ
വെയിലിൻ്റെ ഉടയാടയെടുത്തുടുത്ത്
മിന്നിത്തിളങ്ങുന്നു പുഴ.

അർത്ഥം പലതുണ്ടായിരിക്കെ നിൻ്റെ മൗനം
മൊഴിമാറ്റത്തിന് വഴങ്ങും ഭാഷയാകുന്നു,
വാക്കുകളെടുത്തുടുക്കാനൊരുങ്ങുന്നു.

ഞാനോർക്കുന്നു: നമ്മുടെ പുറത്താകൽ
ഏദനിൽ നിന്നല്ല, ഉടലുകൾ
ഉടുവസ്ത്രമല്ലാതാകലിലാണ്.

എന്ത് കാണപ്പെടുന്നുവെന്നതല്ല
എന്ത് മറയ്ക്കപ്പെടുന്നില്ല
എന്നതാകുന്നു ഭയം.

മേഘങ്ങളാൽ സ്വന്തം ഇല്ലായ്മ മറയ്ക്കാൻ
പാടുപെടും മാനത്തിനു കീഴിൽ, നമ്മൾ
പരസ്പരം വെളിപ്പെടാനായി തുണിയുരിയുന്നു.

വെയിൽ വെളിപ്പെടുത്തിയ നമ്മുടെ
നിഴലുകൾ വെയിലിനോടൊപ്പം മടങ്ങാൻ
മടിക്കുന്നു; രാത്രിയാകുന്നു.

ഇണചേരാൻ വെമ്പിനിൽക്കും
നമുക്കുമേൽ ഭയത്തിൽ
മുക്കിയെടുത്ത ഇരുട്ടിന്റെ പുതപ്പ്.
കണ്ണാടികാണൽ

കണ്ണാടികാണൽ

കണ്ണാടികാണൽകണ്ണാടി, കണ്ണായി;
കണ്ടതൊന്നുമതിന്
ഓർമ്മയായില്ല.

ജാലകമായി;
ഒരിക്കലുമത്
തുറക്കപ്പെട്ടില്ല.

ജലാശയമായി;
അലകളുണ്ടായില്ല
മുങ്ങിത്താഴാനുമായില്ല.

കാൻവാസായി;
ഒരു ചിത്രത്തിനും
സ്ഥിരമിടം ഒരുക്കിയില്ല.

കാണാൻ കൊതിക്കുംമട്ടിൽ
എന്നെത്തന്നെയതിൽ കണ്ടുകണ്ട്,
കണ്ണാടിയെനിക്ക് കണ്ണാടിയായി.

അത് പ്രതിഷ്ഠയായി;
ആഴം അതിന് പിന്നിലേക്കല്ല
മുന്നിലേക്കാണെന്നായി.

അതിനുമുന്നിൽ ഞാൻ
സാക്ഷിയും
പ്രദർശനവുമായി

കണ്ണാടി കാണും
നിമിഷത്തിൻ നിത്യതയ്ക്ക്
മിറർസെൽഫിയെടുക്കലായി.
അ—ഭയം

അ—ഭയം

അഭയാർത്ഥികൾ കവിതഅഭയം തേടും നമ്മുടെ
കാലടികളാൽ പണിയപ്പെടുന്നു
അവിടേക്കുള്ള പാത.

പേനയൊരു സൂചിയാകുന്നു,
വേദപുസ്തകത്തിൽ തുന്നപ്പെട്ട
വാക്കുകൾ പറയുന്നു.

ഞങ്ങൾ മുട്ടിപ്പായിരിക്കയാണ്,
പ്രാർത്ഥനാമുറിയിലെ ഒഴിഞ്ഞ
ബെഞ്ചുകൾ പറയുന്നു.

വെളിച്ചത്താൽ ഉരിയപ്പെട്ട നിങ്ങളുടെ
ഉടുവസ്ത്രമാണെന്നും പറഞ്ഞ്
നിഴൽ നമ്മുടെ കാൽക്കീഴിൽ വീഴുന്നു.

നോക്കിനിൽക്കെ കണ്ണാടി
നിശ്ചലതടാകമാകുന്നു, നമ്മുടെ
ഉടലിന്റെ ജഡം അതിൽ പൊന്തുന്നു.

ഭയത്തിന്റെ മാറ്റൊലിയ്ക്ക്
കാതോർത്ത് നമ്മൾ
അഭയം തേടിയലയുന്നു.

ഓരോ മരത്തലപ്പും തുരുത്താകും
ഓരോ ഇലയും തോണിയാകും
നമുക്കായിട്ടല്ലെന്നു മാത്രം.
ആഗസ്റ്റ് 15, 2025

ആഗസ്റ്റ് 15, 2025

ആഗസ്റ്റ് 15, 2025എനിക്കറിയാത്ത ഭാഷയിൽ
‘പുകവലി പാടില്ലെ’ന്നെഴുതിവെച്ച
മുറിയുടെ ജനൽവഴി
ഞാൻ വലിച്ചുവിട്ട പുകച്ചുരുളുകൾ
വിടുതൽനേടി മായുന്നു.

എന്നെയിവിടെയിരുത്തിപ്പോയവർ
തിരിച്ചെത്തുമ്പോളെനിക്ക് ഈ മുറിവിട്ടിറങ്ങാം,
അതുവരേക്കും ഇവിടെയുള്ളതിനെല്ലാം
ഞാൻ കാവലാൾ.

ജനൽവഴി കാണും ആകാശം
മാറിക്കൊണ്ടേയിരിക്കും മേഘങ്ങൾ,
വല്ലപ്പോഴും പറന്നുപോകും പക്ഷികൾ.

പലനിലക്കെട്ടിടത്തിൻ്റെ ചില്ലുചുവർ
കയറിൽത്തൂങ്ങിനിന്നു കഴുകുന്ന
ഒരാളെയും നോക്കി ഞാൻ നിന്നു,
മരണം താഴേക്കു വലിക്കുമ്പോൾ
ജീവിതത്തിൻ്റെ ആ തങ്ങിനിൽപ്പ്.

ഇവിടെ എന്നെയിരുത്തിപ്പോയവർ
പോകുംവഴി വാതിൽ പൂട്ടിയെങ്കിൽ
ഈ ജനൽ വിധിക്കപ്പെട്ട സ്വാതന്ത്ര്യം.

തെരുവുതിരക്കിൽ അലയുന്നവരേ,
നോക്കൂ, പക്ഷികൾ സ്വതന്ത്രരല്ല;
അവരുടെ ആകാശത്തിന്നതിരുകൾ 
അവരറിയുന്നില്ല.
ബാല്യം - I

ബാല്യം - I

ബാല്യം കവിതചെമ്മൺപാത, ഇരുവശം പാടം,
പാതയെ തുരന്നും പാടം പാതിയിൽമുറിച്ചും
ഇഴഞ്ഞുപോകുന്നു കുന്നിറങ്ങിവരുന്ന ചോല,
പതിവു നടത്തത്തിൻ്റെ ബുക്ക്മാർക്കുകളായി
ഉയർന്നുനിൽക്കുന്നു ഇലക്ട്രിക് പോസ്റ്റുകൾ
അവയിലൂടെ നീണ്ടുപോകുന്ന കമ്പികൾ
അതിൽ വന്നിരിക്കുന്ന കിളികൾ.

ഈ കാഴ്ച, സായാഹ്നവെട്ടത്തിലും
പുലർച്ചയുടെ മൂടൽമഞ്ഞിലും
എനിക്കുള്ളിൽ തെളിഞ്ഞുനിന്നു—
ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം
ഞാൻ അവിടെ വീണ്ടുമെത്തുവോളം.

വഴി ടാറിട്ടിരിക്കുന്നു,
പാടങ്ങളിൽ അങ്ങിങ്ങ് വീടുകൾ,
ആ ചോല—അതുമാത്രമില്ല.
വെള്ളമായിരിക്കാം അതിനെ ചോലയാക്കിയത്,
വേനൽ കുന്നിലേക്കുള്ള പാതയും.
എങ്കിലും, അതെങ്ങനെ വന്നു ഓർമ്മയിൽ?

തിരിച്ചൊഴുകാനാകാത്ത ആ ചോല
ഓർമ്മയ്ക്കുമേൽ ഞാനിട്ട കയ്യൊപ്പ്. 
അല്ല, കള്ളയൊപ്പ്.