തുടർച്ച

തുടർച്ച

തുടർച്ച ചുവരിന്റെ പൂർണ്ണത അടഞ്ഞ 
വാതിലുകളിലാകുന്നു. കാറ്റിനു
പോകാനിടം കൊടുത്ത്
മരം ഉലയുന്നു.

മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.

തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളക്കുകയായി.
പുതിയ ചെരുപ്പിൽ
പതിവുനടത്തം
മുടന്തുന്നു.

ചുളുങ്ങിയ തൊലിയുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരമിരുന്നു—
മറ്റാരോ ഇരുന്നുപോയതിനാൽ
ഉണങ്ങിത്തുടങ്ങിയേടത്ത്.

കെട്ടിക്കിടന്നു തെളിഞ്ഞ
വെള്ളത്തിൽ ചില്ലയും
മണ്ണും ആകാശവും
ഒന്നിച്ചുകണ്ടു.

ഞാനെന്റെ കുട
എവിടെയോ മറന്നു.
അടുത്ത മഴയിൽ അത്
ചൂടുന്നത് മറ്റൊരാളാകാം.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
കഥ

കഥ

കഥ എന്ന ഗദ്യകവിതദീർഘദൂരയാത്രാവണ്ടിയിൽ എനിക്കൊപ്പമുള്ള യാത്രികർ മാറിക്കൊണ്ടേയിരുന്നു. ആ യാത്രയുടെ ഒടുവിലാണ് ഞാൻ അയാളെ കണ്ടത്: ഒരു ചെറുപ്പക്കാരൻ, കവി. അയാളിൽ ഞാൻ എന്നെത്തന്നെ കണ്ടു. അക്കാലമത്രയും തേടിയത് അയാളെയായിരുന്നുവെന്നും തോന്നി.

എന്റെ ജീവിതത്തിൽ വന്നുപോയവരെക്കുറിച്ചെല്ലാം ഞാൻ അയാളോട് പറഞ്ഞു. അങ്ങനെ എന്റെ ജീവിതകഥ അയാളുടെ കാതിലുമെത്തി. അതെങ്ങനെ മുഴുമിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി; അയാളെന്നെ വിട്ടുപോകുവോളം.

അയാൾക്കുശേഷം ഞാൻ അടുത്ത ആളിലേക്കെത്തി, പിന്നെ അതിനടുത്ത ആളിലേക്കും. ഓരോരുത്തരോടും അന്നോളം കണ്ടവരോടൊപ്പം ജീവിച്ച കഥ ഞാൻ പലമട്ടിൽ പറഞ്ഞു. ഓരോ തവണയും ഒടുവിലത്തെ ആളെയും ചേർത്തുപറയുന്നത് എന്റെ ജീവിതമായി. എത്രകാലമിത് തുടരുമെന്നാണ് ഞാൻ ആലോചിച്ചത്.

പിന്നീടെപ്പോഴോ ഞാൻ കഥപറച്ചിലുകാരനല്ലാതായി. ഞാനായിരുന്നു കഥ. വന്നുപോയവരെല്ലാം ഓരോ അധ്യായം കൂട്ടിച്ചേർത്തുകൊണ്ടിരുന്ന കഥ.

എന്റെ കഥ തീർന്നതിൽപ്പിന്നെ അവരെയെല്ലാം ഞാൻ കേട്ടുതുടങ്ങുകയാണ്. എന്റെ ഓരോ അധ്യായവും അവരുടെ ഓരോ കഥയായി മാറുന്നത് ഞാൻ അവരിലൂടെ അറിയുന്നു.

അവരിലോരോരുത്തരിലും ഞാൻ ഓരോ അധ്യായമായി ചുരുങ്ങുന്നു.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ തൻ്റെയുള്ളം വെളിപ്പെടും തെളിച്ചത്തിൽ
വെയിലിൻ്റെ ഉടയാടയെടുത്തുടുത്ത്
മിന്നിത്തിളങ്ങുന്നു പുഴ.

അർത്ഥം പലതുണ്ടായിരിക്കെ നിൻ്റെ മൗനം
മൊഴിമാറ്റത്തിന് വഴങ്ങും ഭാഷയാകുന്നു,
വാക്കുകളെടുത്തുടുക്കാനൊരുങ്ങുന്നു.

ഞാനോർക്കുന്നു: നമ്മുടെ പുറത്താകൽ
ഏദനിൽ നിന്നല്ല, ഉടലുകൾ
ഉടുവസ്ത്രമല്ലാതാകലിലാണ്.

എന്ത് കാണപ്പെടുന്നുവെന്നതല്ല
എന്ത് മറയ്ക്കപ്പെടുന്നില്ല
എന്നതാകുന്നു ഭയം.

മേഘങ്ങളാൽ സ്വന്തം ഇല്ലായ്മ മറയ്ക്കാൻ
പാടുപെടും മാനത്തിനു കീഴിൽ, നമ്മൾ
പരസ്പരം വെളിപ്പെടാനായി തുണിയുരിയുന്നു.

വെയിൽ വെളിപ്പെടുത്തിയ നമ്മുടെ
നിഴലുകൾ വെയിലിനോടൊപ്പം മടങ്ങാൻ
മടിക്കുന്നു; രാത്രിയാകുന്നു.

ഇണചേരാൻ വെമ്പിനിൽക്കും
നമുക്കുമേൽ ഭയത്തിൽ
മുക്കിയെടുത്ത ഇരുട്ടിന്റെ പുതപ്പ്.
സമകാലിക മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
കണ്ണാടികാണൽ

കണ്ണാടികാണൽ

കണ്ണാടികാണൽകണ്ണാടി, കണ്ണായി;
കണ്ടതൊന്നുമതിന്
ഓർമ്മയായില്ല.

ജാലകമായി;
ഒരിക്കലുമത്
തുറക്കപ്പെട്ടില്ല.

ജലാശയമായി;
അലകളുണ്ടായില്ല
മുങ്ങിത്താഴാനുമായില്ല.

കാൻവാസായി;
ഒരു ചിത്രത്തിനും
സ്ഥിരമിടം ഒരുക്കിയില്ല.

കാണാൻ കൊതിക്കുംമട്ടിൽ
എന്നെത്തന്നെയതിൽ കണ്ടുകണ്ട്,
കണ്ണാടിയെനിക്ക് കണ്ണാടിയായി.

അത് പ്രതിഷ്ഠയായി;
ആഴം അതിന് പിന്നിലേക്കല്ല
മുന്നിലേക്കാണെന്നായി.

അതിനുമുന്നിൽ ഞാൻ
സാക്ഷിയും
പ്രദർശനവുമായി

കണ്ണാടി കാണും
നിമിഷത്തിൻ നിത്യതയ്ക്ക്
മിറർസെൽഫിയെടുക്കലായി.
റിസാല വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
അ—ഭയം

അ—ഭയം

അഭയാർത്ഥികൾ കവിതഅഭയം തേടും നമ്മുടെ
കാലടികളാൽ പണിയപ്പെടുന്നു
അവിടേക്കുള്ള പാത.

പേനയൊരു സൂചിയാകുന്നു,
വേദപുസ്തകത്തിൽ തുന്നപ്പെട്ട
വാക്കുകൾ പറയുന്നു.

ഞങ്ങൾ മുട്ടിപ്പായിരിക്കയാണ്,
പ്രാർത്ഥനാമുറിയിലെ ഒഴിഞ്ഞ
ബെഞ്ചുകൾ പറയുന്നു.

വെളിച്ചത്താൽ ഉരിയപ്പെട്ട നിങ്ങളുടെ
ഉടുവസ്ത്രമാണെന്നും പറഞ്ഞ്
നിഴൽ നമ്മുടെ കാൽക്കീഴിൽ വീഴുന്നു.

നോക്കിനിൽക്കെ കണ്ണാടി
നിശ്ചലതടാകമാകുന്നു, നമ്മുടെ
ഉടലിന്റെ ജഡം അതിൽ പൊന്തുന്നു.

ഭയത്തിന്റെ മാറ്റൊലിയ്ക്ക്
കാതോർത്ത് നമ്മൾ
അഭയം തേടിയലയുന്നു.

ഓരോ മരത്തലപ്പും തുരുത്താകും
ഓരോ ഇലയും തോണിയാകും
നമുക്കായിട്ടല്ലെന്നു മാത്രം.
ദേശാഭിമാനി വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു