അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം അച്ഛൻ ചിത്രം വരയ്ക്കുമായിരുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാനതുംനോക്കി
മിണ്ടാതെയങ്ങനെയിരുന്നിട്ടുണ്ട്.

ഒരിക്കൽ അലമാരയുടെ മുകളിൽ
അദ്ദേഹം ചുരുട്ടിയൊളിപ്പിച്ച പെയിന്റിംഗ്
ഞാൻ കമ്പുകൊണ്ട് തോണ്ടിയെടുത്തു:
പൂർണ്ണനഗ്നയായി കിടക്കുന്ന ഒരുവളെ
ആദ്യമായി കണ്ട ഓർമ്മയായി എനിക്കത്.
അതെന്തായാലും അമ്മയായിരുന്നില്ല.
അറിയാൻപാടില്ലാത്തതെന്തോ കണ്ടൊരാളെ
നോക്കുന്നമട്ടിലുള്ള അവളുടെ കണ്ണുകൾ
എന്റെയുള്ളിലിപ്പോഴും ഇമവെട്ടാതെയുണ്ട്.
ആ ചിത്രം എടുത്തിടത്തുതന്നെ വെക്കാൻ
ഞാൻ നന്നേ പാടുപെട്ടു, തീർച്ചയായും
ഞാനതുകണ്ടത് അച്ഛൻ അറിഞ്ഞിരിക്കും.

കളിപ്പാട്ടങ്ങൾക്കൊപ്പമുള്ള ജീവിതം ഞാൻ
മറച്ചുവെക്കാൻ തുടങ്ങിയ കാലത്താണ്
അദ്ദേഹം പെയിന്റിങ് നിർത്തുന്നത്.
പാതി പണിതീർത്ത ഒരു കാൻവാസും
കട്ടപിടിച്ച ചായങ്ങളും ശേഷിച്ചു,
കഴുകിവെക്കാൻ വിട്ടുപോയതിനാൽ
ഉപയോഗശൂന്യമായ ബ്രഷും.

ഞങ്ങളിപ്പോൾ രണ്ടിടങ്ങളിലായി,
മിണ്ടിയിട്ട് മാസങ്ങളായി.
പരസ്പരം കാണാനിടവരുമെങ്കിൽ
കാൻവാസിലേക്ക് മറിഞ്ഞുവീണ ചായം
പോലെയാകുമോ ഞങ്ങളുടെ സംസാരം?
ഒഴിഞ്ഞ കാൻവാസിനു മുന്നിലെന്നപോലെ
അദ്ദേഹം എനിക്കുമുന്നിൽ നിന്നേക്കും,
ഒഴിഞ്ഞ താളുകളിലേക്കെന്നപോലെ
ഞാൻ അദ്ദേഹത്തെ നോക്കിയേക്കും.
മുഖാമുഖം

മുഖാമുഖം

മുഖാമുഖം തിരക്കൊഴിഞ്ഞ ബീച്ചിൽ
നായക്കൊപ്പം ഒരാൾ കളിക്കുന്നു
അതുംനോക്കിയിരിക്കുമ്പോൾ
തെല്ലൊരു സന്തോഷം.

തിരകൾ വന്നെൻ്റെ കാൽ നക്കി
തിരികെപ്പോകുന്നു.
നിലത്തഴിച്ചിട്ട പാവാടയുടെ
ഞെറിയായി നീ തിരയെ
സങ്കൽപ്പിച്ചത് ഞാനോർത്തു.

കടലിനും ആകാശത്തിനും ഒരേ നിറം,
ആകാശം കടലിൽ മുഖംനോക്കിയപോലെ
അതോ ആകാശത്തിൽ കടൽ നോക്കിയതോ?
നായ എനിക്കരികിലൂടെ ഓടിപ്പോകുന്നു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അയാളില്ല.

ദൂരേക്ക് എറിഞ്ഞ പന്ത് തിരഞ്ഞുപിടിച്ച്
തിരികെ കൊണ്ടുചെന്ന ആ നായ
അയാൾക്കായി തിരയുന്നു, പിന്നെയത്
എനിക്കുനേരെ നോക്കിനിൽക്കുന്നു.
മെട്രോയിൽ

മെട്രോയിൽ

മെട്രോയിൽപലഭാവങ്ങൾ
മിന്നിമാറുന്ന മുഖങ്ങൾ

സ്മാർട്ട്ഫോണുകളിലേക്ക്,
തലകുനിച്ച്.

അവരുടെ കണ്ണിലെ തിളക്കം—
സ്ക്രീനിൻ പ്രതിഫലനം.

കൺചിമ്മാതെയവരെ
ഉറ്റുനോക്കുന്നുണ്ട്
മുഖമില്ലാത്ത കണ്ണുകൾ
—സിസിടിവികൾ.

ഭാഷാനന്തരം

ഭാഷാനന്തരം

ചില വാക്കുകൾ എന്റെ മകന് വഴങ്ങുന്നില്ല.
അവന്റെ കോഴി, തോഴി ആകുന്നു
അവന്റെ കല, തല ആകുന്നു.
മറ്റുള്ളവർക്കും അവനും ഇടയിൽ
ഞാൻ അവന്റെ പരിഭാഷകനാകുന്നു.

എന്റെ കവിതയാകട്ടെ
ഞാൻ പറഞ്ഞുവിട്ട കാര്യം
അതേപടി പറയാതെ
വായിക്കുന്നവരോട് സംസാരിക്കുന്നു.
അവരുടെ സംസാരത്തിൽ കവിയായ
ഞാൻ പുറത്താക്കപ്പെടുന്നു.
ഒളിഞ്ഞുകേൾക്കാനുള്ള ഇടം പോലും
നിഷേധിക്കപ്പെടുന്നു.

കവിത മനസ്സിലാകാത്തവർ മാത്രം
എനിക്കൊരിടം നൽകുന്നു; എന്താണ്
ആ കവിത പറയുന്നതെന്ന ചോദ്യവുമായി
അവരെന്റ അടുത്തുവരുന്നു, ഞാനങ്ങനെ
സ്വന്തം കവിതയുടെ പരിഭാഷകനാകുന്നു.

മകൻ ചിത്രം വരയ്ക്കുന്നു; ഇതെന്താണ്
ഇതെന്താണെന്ന ചോദ്യങ്ങളുമായി
ഞാൻ അവൻ്റെ പുറകെക്കൂടുന്നു,
വീട്, സൂര്യൻ, പുഴ എന്നിങ്ങനെ
അവൻ്റെ ചിത്രത്തിലെ ഓരോന്നും
അവൻ്റെ വാക്കിലൂടെ ഞാൻ
തെളിയിച്ചെടുക്കുന്നു.

ഒരുനാൾ, എല്ലാവർക്കും
മനസ്സിലാക്കാവുന്ന ചിത്രങ്ങൾ
അവൻ വരച്ചു തുടങ്ങും,
അവൻ്റേത് ചുറ്റുമുള്ളവർക്കെല്ലാം
മനസ്സിലാകുന്ന ഭാഷയാകും,

അന്നവനിൽ നിന്നും അവൻ്റെ ചിത്രങ്ങൾ
വിടുതൽ നേടും, അവൻ്റെ ഭാഷ
എന്നിൽ നിന്നെന്നപോലെ.

അപ്പോഴും ഒരേ ഭാഷയ്ക്കുള്ളിൽ
പലരോടും പലതരത്തിൽ പലതും പറഞ്ഞ്
എന്റെ കവിത എന്റേതല്ലാതാകും,
പലതാകും, പലരുടേതുമാകും
അവൻ്റേതുമാകും.

?

?

?('ചിഹ്നങ്ങൾ' എന്ന കവിത എഴുതിയ ടി. പി. വിനോദിന്)

എനിക്കറിയാത്ത ഭാഷയിലെ കവിതയിൽ
ഒരു ചോദ്യചിഹ്നത്തെ ഞാൻ കണ്ടുമുട്ടി.
എൻ്റെ അറിയായ്മയുടെ വക്കിൽ
അതൊരു കൊളുത്തായി തൂങ്ങി.

അതിപ്പോൾ എനിക്കറിയാത്ത ഭാഷയിൽ
എനിക്കറിയാനായ ഏകാക്ഷരപദം,
ആ കവിതയ്ക്ക് ഞാനുണ്ടാക്കും
വ്യാഖ്യാനമെല്ലാം അതിലൊതുങ്ങി:

അത് തലകുനിക്കേണ്ടിവന്ന ആശ്ച​ര്യചിഹ്നമായി.

പൂജ്യമാകാൻ കൊതിച്ചുനീങ്ങി താഴേക്ക്
പതിക്കുന്ന ഒരു തുള്ളി മഷിയായി.

തമോഗർത്തത്തിലേക്കുള്ള പാതയായി.

തൻ്റേതെന്നുറപ്പില്ലാത്ത മുട്ടയ്ക്ക്
കാവൽ കിടക്കുന്ന ഇഴജന്തുവായി.

അറുത്തുവീഴ്ത്തപ്പെട്ട സ്വന്തം തലമേൽ
നട്ടെല്ലുവളച്ചുനിൽക്കുന്ന ഒരാളെപ്പോലും
എനിക്കതിൽ കാണാനായി.

അത് കൊയ്ത്തരിവാളായി.

പൂർണവിരാമവും അതിലേക്ക്
ആകൃഷ്ടയായി പോകുന്ന അല്പവിരാമവും
ചേർന്നാകുമോ അതുണ്ടായത്?

അറിവിൻ്റെ വൃക്ഷത്തിൽ
തൂങ്ങിക്കിടക്കുന്ന പാമ്പായി
അതെനിക്കുനേരെ നോക്കി.