ഇണക്കം

ഓരോ വീടുമാറ്റത്തിലും
ഉപേക്ഷിക്കപ്പെട്ടു
പുതിയ വീടിനിണങ്ങാത്ത
വസ്തുക്കൾ.

വാടകവീടുകൾ മാറിമാറി
എന്റെ പക്കലിപ്പോഴുള്ളത്
ഏത് വീടിനുമിണങ്ങുന്ന
വസ്തുക്കൾ മാത്രം

എന്റെയീ ക്ലോക്കിന്
ഏത് വീടിന്റെയും
ഹൃദയമിടിപ്പാകാം,

ഈ കട്ടിലിന്
ഏത് മുറിയിലും
മലർന്ന് കിടക്കാം,

അലമാരകൾക്ക്
ഒരു ചുവരിലും ചാരാതെ
തൻകാലിൽ നിൽക്കാം,

കർട്ടനുകൾക്ക്
ഏത് ജനലിന്റെയും
കൺപോളയാകാം,

കസേരകൾക്ക്
ഏത് തറയിലും കാലുറച്ച്‌
നടുനിവർത്തിയിരിക്കാം.

എന്റെ പക്കലിപ്പോഴുള്ളത്
ഒരു വീടിനോടും
ഒട്ടിനിൽക്കാത്ത
വസ്തുക്കൾ മാത്രം

ഏത് വീടിനുമിണങ്ങും.

ക്രമേണ

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിന്നതിന് എന്നോട്
അരിശം കൊണ്ടത് നിങ്ങളാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിക്കുന്നത് ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിച്ചതിന് ആൾക്കൂട്ടത്തിന്റെ
അടിയേൽക്കുന്നത് എനിക്കാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ്
കൊല്ലപ്പെടുന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിൽക്കുന്ന ആൾ നിങ്ങളാണ്.

വഴിയേ

വിത്തു പിളർത്തി
ഇല ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.

മഴക്കാലരാത്രി

കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയ വഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.

ഇല്ലാത്തൊരാൾ

അന്ന്, കളി കഴിഞ്ഞ്,
നീ തൊലി ചെത്തിത്തന്ന
ആപ്പിൾ കഴിച്ചുകൊണ്ട്
ഞാൻ വായിക്കാനിരുന്നു.

കുളി കഴിഞ്ഞ്,
ടവ്വൽ ചുറ്റിക്കൊണ്ട്
നീ എനിക്കരികിലൂടെ പോയി
കണ്ണാടിക്ക് മുന്നിൽനിന്നു.

ടവ്വലഴിച്ചിട്ട്, മുലകളുടെ മേൽ
എന്റെ കടികൊണ്ടുണ്ടായ
ചുവപ്പിൽ തൊട്ടും തലോടിയും
നോക്കാൻ തുടങ്ങി,
ഞാൻ നിന്നെ ശ്രദ്ധിക്കുന്നെന്ന്
കണ്ണാടിയിൽക്കണ്ട ഉടനെ
നീ കൈ പൊത്തി മറച്ചു —
മുലകളല്ല— മുഖം.

ഇന്നിപ്പോൾ, കുളി കഴിഞ്ഞ് നീ
നൂൽബന്ധമില്ലാതെ വീടിനുള്ളിൽ
അങ്ങോളമിങ്ങോളം നടക്കുന്നു,
ഞാനൊരാൾ ഇവിടെ
ഇല്ലാത്തതുപോലെ.

അല്ലാ, ഇനി ശരിക്കും ഞാൻ
ഇവിടെ ഇല്ലെന്നുണ്ടോ, അതോ
ഇല്ലാത്തത് നീയാകുമോ?