നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

മാനാഞ്ചിറ സ്‌ക്വയറിലെ
ഏകാന്തതയെന്ന പെൺകുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാമമിടാം നമുക്ക്.

വായ തുറക്കുമ്പോൾ
ഛർദ്ദിക്കുന്ന ബിയറിന്റെ
ചുണ്ടോടു ചുണ്ടുകൾ ചേർത്ത്
കുപ്പിയിലടയ്ക്കപ്പെട്ട തിരയെ
നമ്മുടെയുള്ളിലെ കടലിലേക്ക്
ഇറക്കിവിടാം.

എന്നിട്ട് ഈ വൈകുന്നേരം
വിധവയുടെ, വയൽക്കരയിലെ
വീട്ടിലേക്കു പോകാം.

വിളഞ്ഞു നിൽക്കുന്ന
പാടത്തുള്ളതിനേക്കാൾ
കൊയ്ത്തു കഴിഞ്ഞ പാടത്താണ്
കിളികളേറെയെന്ന് മൂളിപ്പാട്ടുപാടുന്ന
നാടൻ കാറ്റുകളെ പാട്ടിനുവിട്ട്
വിധവയോടൊപ്പം നമുക്കും പാടാം:

മാനത്തേതോ കർഷകൻ വിതറിയ
മഴവിത്തുകൾ കൊണ്ടുപോയ പക്ഷിയെ
ഭയന്നൊരു കർഷകൻ മണ്ണിൽ
വിത്തിറക്കാൻ മടിക്കുന്നു.