കാറ്റിനോട്

ജനലരികിൽ തുറന്നുവെച്ച
ചരിത്രപുസ്തകത്തിന്റെ താളുകൾ
മറിക്കുന്ന കാറ്റേ,
നീ ആരുടെ വായനയാകാം?

പട്ടങ്ങളെ പതാകകളെ
പറപ്പിക്കും
നിന്റെ ചരടിൻതുമ്പ്
ആരുടെ കൈയ്യിലാകാം?

കാടും നാടും കത്തിയ ചാരം
കോരിയെടുത്ത് വിതറുന്ന നീ
വിതയ്ക്കുന്നത്
എന്തിന്റെ വിത്താകാം?

ഇലയനക്കി കർട്ടനിളക്കി
ഞങ്ങൾക്ക് ചുറ്റുമിപ്പോൾ പതുങ്ങുന്ന
നിന്നിൽ ശേഷിക്കുന്ന ഗന്ധമെന്താകാം?

ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ
മരിച്ചവരെ ഓർത്ത് പറയൂ,
നിന്റെ വേഗതയേറ്റും അന്ത്യനിശ്വാസങ്ങൾ
ആരുടേതൊക്കെയാകാം?