പുറമ്പോക്കിലെ മരം

പുറമ്പോക്കിൽ തനിയെ വളർന്നു.
അവിടെ വേരുറച്ചതിനാൽ മറ്റെങ്ങും
പോകാനാകാതെ നിന്നു.
കാണാൻ ചേലില്ലാതെ, പൂക്കളോ
കായ്കനികളോ നൽകാനാകാതെ.

ഒരാളുടേതുമാകാതെ
എല്ലാവരുടേതുമായി.

വളർന്നു വലുതായപ്പോൾ
നിങ്ങളിൽ ചിലരെന്റെ
തടിയിൽ കണ്ണുവെച്ചു.

കൈകൾ മേലോട്ടുയർത്തി
പ്രാർത്ഥിക്കുന്നവളെപ്പോലെ
ഈ വരണ്ടകാലത്ത്
ഇലകളെല്ലാം പൊഴിച്ച്
പൊടിപുതച്ചു നിൽക്കുകയാണ് —

മിന്നലേറ്റു കത്തണമെനിക്ക്,
വീടകത്തിന് ഇണങ്ങുന്ന
മരണാനന്തര ജീവിതം
വേണ്ടേ വേണ്ട.