തടാകം

കാടിൻ നടുക്കുള്ള തടാകത്തിൽ
തുണിയില്ലാതൊരു പെണ്ണുടൽ.
ഇരുട്ടുടുപ്പിട്ടു കാവൽ നിന്നു മരങ്ങൾ.
വഴികൾ മായ്ച്ചുവളർന്നു ചെടികൾ.

ഇലവീണുണ്ടാകും ജലതരംഗം പോലെ
പടർന്നൊടുങ്ങി ഉടൽചീയും മണം.
അഴകുള്ള ഉടലിൽ ഉമ്മവെച്ച മീനുകൾ
അവളുടെ അഴുകുമുടൽ തിന്നു.

ഇണചേരാനൊരിടം തേടി
വഴിതെളിച്ചെത്തിയ ഞങ്ങൾക്ക്
മുഖംനോക്കാൻ കണ്ണാടിയായി
കുടിക്കാൻ തെളിനീരുമായി

മാനം നോക്കിക്കിടന്നു തടാകം.