Showing posts with label ദേശാഭിമാനി. Show all posts
Showing posts with label ദേശാഭിമാനി. Show all posts
അഭയാർത്ഥികൾ

അഭയാർത്ഥികൾ

അഭയാർത്ഥികൾ കവിതഅഭയം തേടും നമ്മുടെ
കാലടികളാൽ പണിയപ്പെടുന്നു
അവിടേക്കുള്ള പാത.

പേനയൊരു സൂചിയാകുന്നു,
വേദപുസ്തകത്തിൽ തുന്നപ്പെട്ട
വാക്കുകൾ പറയുന്നു.

ഞങ്ങൾ മുട്ടിപ്പായിരിക്കയാണ്,
പ്രാർത്ഥനാമുറിയിലെ ഒഴിഞ്ഞ
ബെഞ്ചുകൾ പറയുന്നു.

വെളിച്ചത്താൽ ഉരിയപ്പെട്ട നിങ്ങളുടെ
ഉടുവസ്ത്രമാണെന്നും പറഞ്ഞ്
നിഴൽ നമ്മുടെ കാൽക്കീഴിൽ വീഴുന്നു.

നോക്കിനിൽക്കെ കണ്ണാടി
നിശ്ചലതടാകമാകുന്നു, നമ്മുടെ
ഉടലിന്റെ ജഡം അതിൽ പൊന്തുന്നു.

ഭയത്തിന്റെ മാറ്റൊലിയ്ക്ക്
കാതോർത്ത് നമ്മൾ
അഭയം തേടിയലയുന്നു.

ഓരോ മരത്തലപ്പും തുരുത്താകും
ഓരോ ഇലയും തോണിയാകും
നമുക്കായിട്ടല്ലെന്നു മാത്രം.
പേരിടൽ

പേരിടൽ

പേരിടൽഅടയ്ക്കാൻ വിട്ടുപോകും
വാതിൽ വിടവിലൂടെ
വീട്ടിൽ കയറിവന്നിരുന്ന
പൂച്ചയായിരുന്നു,
പേരിട്ടുവിളിച്ച് ആ വീട്ടുടമസ്ഥ
അതിനെ സ്വന്തമാക്കുന്നതുവരെ.
ഇപ്പോൾ പതിവായി പാലും മീനും
കിടക്കാൻ മെത്തയും സ്വന്തം.

കൂട്ടിൽ അടയ്ക്കപ്പെട്ട്
പേരിട്ടുവിളിക്കപ്പെടുന്നതിനു മുമ്പ്
മുറിവേറ്റ ചിറകുമായി വഴിയരികിൽ
കണ്ടെത്തിയ തത്തയായിരുന്നു.
അതിനുമുമ്പ് തൊടിയിലെ
വന്മരത്തിൽ വന്നിരിക്കുമായിരുന്ന
അനേകം കിളികളിൽ ഒരു കിളി.

വിശന്നുവലഞ്ഞൊരുനാൾ
അയാൾക്ക് പിന്നാലെ
ആ വീടിൻ പടിക്കൽ
വന്നെത്തുന്നതിനുമുമ്പ് തെരുവിൽ
അലഞ്ഞുനടന്നൊരു നായയായിരുന്നു.
ഇപ്പോൾ, അയാളിട്ട പേരിൽ
വിളിക്കപ്പെടുമ്പോൾ
ഉണ്ട ചോറിന്റെ നന്ദിയുമായി
വാലാട്ടിക്കഴിയുന്നു.

പേര് വെറും ശബ്ദമെന്ന് ഞാൻ കരുതി;
അല്ല, വിളിക്കപ്പെടുമ്പോൾ
അതിൽ വെളിപ്പെടുന്നു, ഊരും വിധിയും.

ഒരു പേരിൽ ഒതുങ്ങുമ്പോഴും
നിങ്ങൾക്ക്
മകനും
ഭർത്താവും
അച്ഛനും
മുത്തച്ഛനുമായി
മാറേണ്ടതുണ്ട്.

വക്കുപൊട്ടിയ കുടം പൂച്ചട്ടിയായി,
കേടായ ക്ലോക്ക് കുടുംബഫോട്ടോയുടെ
ചട്ടക്കൂടായി, ഫ്രിഡ്ജ് അക്വേറിയമായി,
അമ്മയുടെ പഴയ സാരി മകൾക്കു പാവാടയായി
പിന്നെയും പഴകി കൈക്കലത്തുണിയായി.

കവിതയെന്ന് വിളിക്കപ്പെടും മുമ്പ്
ഈ വരികളെന്തായിരുന്നു എന്നതല്ല,
ഈ വരികളെ ഇവ്വിധമാക്കി
എന്നതിലാണ് എന്റെ ഉടമസ്ഥത.
സാന്നിദ്ധ്യം

സാന്നിദ്ധ്യം

സാന്നിദ്ധ്യംഅവൾ തൻ്റെ അമ്മയുടെ
കൂടെക്കഴിയാൻ പോയതിൽപ്പിന്നെ
അവളില്ലെന്നതിന്റെ തെളിവുകൾ
സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു:
പാതിയൊഴിഞ്ഞ മെത്ത,
എടുക്കാതെ പോയ ഉടുപ്പുകൾ,
ചീർപ്പിലെ നീളൻ മുടിയിഴകൾ.

മൂന്നാം നാൾ
ജനൽപ്പടിയിലെ ചെടി
വാടിയുണങ്ങിയത് ഞാൻ കണ്ടു.
പിന്നീടുള്ള രണ്ടുനാളും ഞാനതിന്
മറക്കാതെ വെള്ളമൊഴിച്ചു.
അവൾ മടങ്ങിയെത്തിയപ്പോൾ
ആ ചെടി ശ്രദ്ധയിൽപ്പെട്ടില്ല,
വാടിക്കരിഞ്ഞിരുന്നെങ്കിൽ
എൻ്റെ അശ്രദ്ധയ്ക്കുദാഹരണമായി
അത് കണ്ണിൽപ്പെടുമായിരുന്നു.

നിനക്ക് എൻ്റെ കാര്യത്തിലൊരു
ശ്രദ്ധയുമില്ല എന്ന തോന്നലോടെ
അഞ്ചുനാൾ അകന്നുനിന്നതിൽ
വീണ്ടുകിട്ടിയൊരടുപ്പം ഞങ്ങളിൽ
ഇനി അൽപ്പനാൾ പറ്റിച്ചേർന്നുനിൽക്കും,
അവളെ കാണുമ്പോഴൊക്കെയും
ഓടിയടുക്കാറുണ്ടായിരുന്ന പൂച്ചയെപ്പോലെ.

ആ പൂച്ചയെ കുഴിച്ചിട്ടയിടത്തിപ്പോൾ
അനേകം ചെടികൾ വളർന്നിരിക്കുന്നു.
എല്ലാവർക്കും അവിടമൊരു ചെറുപൂന്തോട്ടം,
അവൾക്കോ ഇല്ലാത്തൊരു പൂച്ചയുടെ സാന്നിദ്ധ്യം.
കാലഹരണം

കാലഹരണം

കാലഹരണം
1

മ്യൂസിയത്തിലെ സ്വീകരണമുറിയിൽ
രണ്ടാൾപ്പൊക്കം വലിപ്പത്തിൽ
ഒരു കൂറ്റൻ ഘടികാരം,
നൂറ്റാണ്ടുകൾ പഴകിയ പുരാവസ്തു;
ഈ നൂറ്റാണ്ടിലെ ഈ നിമിഷത്തെ
വെളിപ്പെടുത്തി നിൽക്കുന്നു.

വൈകിവരുന്ന എന്നോട് നീ പറയുന്നു:
‘നിലച്ച ഘടികാരം പോലും ദിവസവും
രണ്ടുവട്ടം കൃത്യസമയം കാണിക്കും’

മടിയരുടെ സ്ഥിരംവാദങ്ങൾ
ഞാൻ ആവർത്തിക്കുന്നു:
'ഘടികാരസൂചിയേക്കാൾ
വേഗത്തിൽ നടന്നാലും
പത്ത് മിനുറ്റിൽ ചെയ്യേണ്ടത്
അഞ്ച് മിനുറ്റിൽ തീർത്താലും
നമുക്ക് സ്വന്തം ഇപ്പോൾ ഈ നിമിഷം മാത്രം'

2


ആളുകൾക്ക്
തിരക്കിട്ടൊഴിയേണ്ടിവന്ന കെട്ടിടത്തിലുണ്ട്
ഇനിയും നിലയ്ക്കാത്ത ഘടികാരം.
കാതോർത്താൽ കേൾക്കാം,
ഭയം ഉള്ളിൽപ്പേറുന്നവരുടെ നെഞ്ചിടിപ്പ്.

തനിക്കുള്ളിൽ തന്നെയുള്ള
അതിന്റെ സൂചികളുടെ നടത്തം
തുടങ്ങിയ ഇടത്തുതന്നെ ചെന്നെത്തുന്നു;
വീണ്ടും നടത്തം തുടരുന്നു.

രേഖീയമാകാൻ അതിനു വേണം
കലണ്ടറിന്റെ കൂട്ട്.

ഇന്ന്, ആഗസ്റ്റ് 6, രാവിലെ
8.15 എന്ന് ക്ലോക്കിൽ കാണുമ്പോൾ
നമ്മളിൽ നമ്മുടെ കുഞ്ഞുമോനെ കൂട്ടാൻ
സ്കൂൾബസ് വരുന്നതിന്റെ വെപ്രാളം മാത്രം.

3

'കൈയ്യിൽ സ്മാർട്ട്ഫോണുള്ളപ്പോൾ
എന്തിനാണ് ഇനിയൊരു ക്ലോക്ക്?'
വീടുമാറ്റത്തിനിടെ കേടായിപ്പോയ
പഴയ ക്ലോക്ക് ചൂണ്ടി നീ ചോദിക്കുന്നു.

ശരിയാണ്,
ഇത് അക്കങ്ങളിൽത്തന്നെ
എല്ലാം വെളിപ്പെടുന്ന കാലം.

തിരിച്ചറിയാൻ ആധാർ നമ്പർ,
വിലാസമോ മൂന്നാം നിലയിൽ ആറാം നമ്പർ,
ഏതൊരാളും ഒരു ഫോൺനമ്പർ അകലെ,
ദൂരവും വേഗവും വെളിപ്പെടുന്നത്
അവ നടന്നെടുത്തിരുന്ന കാലിന്റെ
ക്ഷീണത്തിലല്ല, വാഹനത്തിന്റെ മോണിറ്ററിൽ.

അക്കത്തിൽ സമയത്തിനും അതീവകൃത്യത,
സെക്കൻഡുകൾക്ക് പോലും വ്യക്തത.

എങ്കിലും, ശീലത്തെപ്രതി നമ്മൾ
ചുവരിൽ ഒരിടം നൽകുന്നു
കലണ്ടറിനും ക്ലോക്കിനും.