ആഗസ്റ്റ് 15, 2025

ആഗസ്റ്റ് 15, 2025

ആഗസ്റ്റ് 15, 2025എനിക്കറിയാത്ത ഭാഷയിൽ
‘പുകവലി പാടില്ലെ’ന്നെഴുതിവെച്ച
മുറിയുടെ ജനൽവഴി
ഞാൻ വലിച്ചുവിട്ട പുകച്ചുരുളുകൾ
വിടുതൽനേടി മായുന്നു.

എന്നെയിവിടെയിരുത്തിപ്പോയവർ
തിരിച്ചെത്തുമ്പോളെനിക്ക് ഈ മുറിവിട്ടിറങ്ങാം,
അതുവരേക്കും ഇവിടെയുള്ളതിനെല്ലാം
ഞാൻ കാവലാൾ.

ജനൽവഴി കാണും ആകാശം
മാറിക്കൊണ്ടേയിരിക്കും മേഘങ്ങൾ,
വല്ലപ്പോഴും പറന്നുപോകും പക്ഷികൾ.

പലനിലക്കെട്ടിടത്തിൻ്റെ ചില്ലുചുവർ
കയറിൽത്തൂങ്ങിനിന്നു കഴുകുന്ന
ഒരാളെയും നോക്കി ഞാൻ നിന്നു,
മരണം താഴേക്കു വലിക്കുമ്പോൾ
ജീവിതത്തിൻ്റെ ആ തങ്ങിനിൽപ്പ്.

ഇവിടെ എന്നെയിരുത്തിപ്പോയവർ
പോകുംവഴി വാതിൽ പൂട്ടിയെങ്കിൽ
ഈ ജനൽ വിധിക്കപ്പെട്ട സ്വാതന്ത്ര്യം.

തെരുവുതിരക്കിൽ അലയുന്നവരേ,
നോക്കൂ, പക്ഷികൾ സ്വതന്ത്രരല്ല;
അവരുടെ ആകാശത്തിന്നതിരുകൾ 
അവരറിയുന്നില്ല.
ബാല്യം - I

ബാല്യം - I

ബാല്യം കവിതചെമ്മൺപാത, ഇരുവശം പാടം,
പാതയെ തുരന്നും പാടം പാതിയിൽമുറിച്ചും
ഇഴഞ്ഞുപോകുന്നു കുന്നിറങ്ങിവരുന്ന ചോല,
പതിവു നടത്തത്തിൻ്റെ ബുക്ക്മാർക്കുകളായി
ഉയർന്നുനിൽക്കുന്നു ഇലക്ട്രിക് പോസ്റ്റുകൾ
അവയിലൂടെ നീണ്ടുപോകുന്ന കമ്പികൾ
അതിൽ വന്നിരിക്കുന്ന കിളികൾ.

ഈ കാഴ്ച, സായാഹ്നവെട്ടത്തിലും
പുലർച്ചയുടെ മൂടൽമഞ്ഞിലും
എനിക്കുള്ളിൽ തെളിഞ്ഞുനിന്നു—
ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം
ഞാൻ അവിടെ വീണ്ടുമെത്തുവോളം.

വഴി ടാറിട്ടിരിക്കുന്നു,
പാടങ്ങളിൽ അങ്ങിങ്ങ് വീടുകൾ,
ആ ചോല—അതുമാത്രമില്ല.
വെള്ളമായിരിക്കാം അതിനെ ചോലയാക്കിയത്,
വേനൽ കുന്നിലേക്കുള്ള പാതയും.
എങ്കിലും, അതെങ്ങനെ വന്നു ഓർമ്മയിൽ?

തിരിച്ചൊഴുകാനാകാത്ത ആ ചോല
ഓർമ്മയ്ക്കുമേൽ ഞാനിട്ട കയ്യൊപ്പ്. 
അല്ല, കള്ളയൊപ്പ്.
അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം അച്ഛൻ ചിത്രം വരയ്ക്കുമായിരുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാനതുംനോക്കി
മിണ്ടാതെയങ്ങനെയിരുന്നിട്ടുണ്ട്.

ഒരിക്കൽ അലമാരയുടെ മുകളിൽ
അദ്ദേഹം ചുരുട്ടിയൊളിപ്പിച്ച പെയിന്റിംഗ്
ഞാൻ കമ്പുകൊണ്ട് തോണ്ടിയെടുത്തു:
പൂർണ്ണനഗ്നയായി കിടക്കുന്ന ഒരുവളെ
ആദ്യമായി കണ്ട ഓർമ്മയായി എനിക്കത്.
അതെന്തായാലും അമ്മയായിരുന്നില്ല.
അറിയാൻപാടില്ലാത്തതെന്തോ കണ്ടൊരാളെ
നോക്കുന്നമട്ടിലുള്ള അവളുടെ കണ്ണുകൾ
എന്റെയുള്ളിലിപ്പോഴും ഇമവെട്ടാതെയുണ്ട്.
ആ ചിത്രം എടുത്തിടത്തുതന്നെ വെക്കാൻ
ഞാൻ നന്നേ പാടുപെട്ടു, തീർച്ചയായും
ഞാനതുകണ്ടത് അച്ഛൻ അറിഞ്ഞിരിക്കും.

കളിപ്പാട്ടങ്ങൾക്കൊപ്പമുള്ള ജീവിതം ഞാൻ
മറച്ചുവെക്കാൻ തുടങ്ങിയ കാലത്താണ്
അദ്ദേഹം പെയിന്റിങ് നിർത്തുന്നത്.
പാതി പണിതീർത്ത ഒരു കാൻവാസും
കട്ടപിടിച്ച ചായങ്ങളും ശേഷിച്ചു,
കഴുകിവെക്കാൻ വിട്ടുപോയതിനാൽ
ഉപയോഗശൂന്യമായ ബ്രഷും.

ഞങ്ങളിപ്പോൾ രണ്ടിടങ്ങളിലായി,
മിണ്ടിയിട്ട് മാസങ്ങളായി.
പരസ്പരം കാണാനിടവരുമെങ്കിൽ
കാൻവാസിലേക്ക് മറിഞ്ഞുവീണ ചായം
പോലെയാകുമോ ഞങ്ങളുടെ സംസാരം?
ഒഴിഞ്ഞ കാൻവാസിനു മുന്നിലെന്നപോലെ
അദ്ദേഹം എനിക്കുമുന്നിൽ നിന്നേക്കും,
ഒഴിഞ്ഞ താളുകളിലേക്കെന്നപോലെ
ഞാൻ അദ്ദേഹത്തെ നോക്കിയേക്കും.
മുഖാമുഖം

മുഖാമുഖം

മുഖാമുഖം തിരക്കൊഴിഞ്ഞ ബീച്ചിൽ
നായക്കൊപ്പം ഒരാൾ കളിക്കുന്നു
അതുംനോക്കിയിരിക്കുമ്പോൾ
തെല്ലൊരു സന്തോഷം.

തിരകൾ വന്നെൻ്റെ കാൽ നക്കി
തിരികെപ്പോകുന്നു.
നിലത്തഴിച്ചിട്ട പാവാടയുടെ
ഞെറിയായി നീ തിരയെ
സങ്കൽപ്പിച്ചത് ഞാനോർത്തു.

കടലിനും ആകാശത്തിനും ഒരേ നിറം,
ആകാശം കടലിൽ മുഖംനോക്കിയപോലെ
അതോ ആകാശത്തിൽ കടൽ നോക്കിയതോ?
നായ എനിക്കരികിലൂടെ ഓടിപ്പോകുന്നു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അയാളില്ല.

ദൂരേക്ക് എറിഞ്ഞ പന്ത് തിരഞ്ഞുപിടിച്ച്
തിരികെ കൊണ്ടുചെന്ന ആ നായ
അയാൾക്കായി തിരയുന്നു, പിന്നെയത്
എനിക്കുനേരെ നോക്കിനിൽക്കുന്നു.
മെട്രോയിൽ

മെട്രോയിൽ

മെട്രോയിൽപലഭാവങ്ങൾ
മിന്നിമാറുന്ന മുഖങ്ങൾ

സ്മാർട്ട്ഫോണുകളിലേക്ക്,
തലകുനിച്ച്.

അവരുടെ കണ്ണിലെ തിളക്കം—
സ്ക്രീനിൻ പ്രതിഫലനം.

കൺചിമ്മാതെയവരെ
ഉറ്റുനോക്കുന്നുണ്ട്
മുഖമില്ലാത്ത കണ്ണുകൾ
—സിസിടിവികൾ.