.jpg)
‘പുകവലി പാടില്ലെ’ന്നെഴുതിവെച്ച
മുറിയുടെ ജനൽവഴി
ഞാൻ വലിച്ചുവിട്ട പുകച്ചുരുളുകൾ
വിടുതൽനേടി മായുന്നു.
എന്നെയിവിടെയിരുത്തിപ്പോയവർ
തിരിച്ചെത്തുമ്പോളെനിക്ക് ഈ മുറിവിട്ടിറങ്ങാം,
അതുവരേക്കും ഇവിടെയുള്ളതിനെല്ലാം
ഞാൻ കാവലാൾ.
ജനൽവഴി കാണും ആകാശം
മാറിക്കൊണ്ടേയിരിക്കും മേഘങ്ങൾ,
വല്ലപ്പോഴും പറന്നുപോകും പക്ഷികൾ.
പലനിലക്കെട്ടിടത്തിൻ്റെ ചില്ലുചുവർ
കയറിൽത്തൂങ്ങിനിന്നു കഴുകുന്ന
ഒരാളെയും നോക്കി ഞാൻ നിന്നു,
മരണം താഴേക്കു വലിക്കുമ്പോൾ
ജീവിതത്തിൻ്റെ ആ തങ്ങിനിൽപ്പ്.
ഇവിടെ എന്നെയിരുത്തിപ്പോയവർ
പോകുംവഴി വാതിൽ പൂട്ടിയെങ്കിൽ
ഈ ജനൽ വിധിക്കപ്പെട്ട സ്വാതന്ത്ര്യം.
തെരുവുതിരക്കിൽ അലയുന്നവരേ,
നോക്കൂ, പക്ഷികൾ സ്വതന്ത്രരല്ല;
അവരുടെ ആകാശത്തിന്നതിരുകൾ
അവരറിയുന്നില്ല.