ഭാഷാനന്തരം

ചില വാക്കുകൾ എന്റെ മകന് വഴങ്ങുന്നില്ല.
അവന്റെ കോഴി, തോഴി ആകുന്നു
അവന്റെ കല, തല ആകുന്നു.
മറ്റുള്ളവർക്കും അവനും ഇടയിൽ
ഞാൻ അവന്റെ പരിഭാഷകനാകുന്നു.

എന്റെ കവിതയാകട്ടെ
ഞാൻ പറഞ്ഞുവിട്ട കാര്യം
അതേപടി പറയാതെ
വായിക്കുന്നവരോട് സംസാരിക്കുന്നു.
അവരുടെ സംസാരത്തിൽ കവിയായ
ഞാൻ പുറത്താക്കപ്പെടുന്നു.
ഒളിഞ്ഞുകേൾക്കാനുള്ള ഇടം പോലും
നിഷേധിക്കപ്പെടുന്നു.

കവിത മനസ്സിലാകാത്തവർ മാത്രം
എനിക്കൊരിടം നൽകുന്നു; എന്താണ്
ആ കവിത പറയുന്നതെന്ന ചോദ്യവുമായി
അവരെന്റ അടുത്തുവരുന്നു, ഞാനങ്ങനെ
സ്വന്തം കവിതയുടെ പരിഭാഷകനാകുന്നു.

മകൻ ചിത്രം വരയ്ക്കുന്നു; ഇതെന്താണ്
ഇതെന്താണെന്ന ചോദ്യങ്ങളുമായി
ഞാൻ അവൻ്റെ പുറകെക്കൂടുന്നു,
വീട്, സൂര്യൻ, പുഴ എന്നിങ്ങനെ
അവൻ്റെ ചിത്രത്തിലെ ഓരോന്നും
അവൻ്റെ വാക്കിലൂടെ ഞാൻ
തെളിയിച്ചെടുക്കുന്നു.

ഒരുനാൾ, എല്ലാവർക്കും
മനസ്സിലാക്കാവുന്ന ചിത്രങ്ങൾ
അവൻ വരച്ചു തുടങ്ങും,
അവൻ്റേത് ചുറ്റുമുള്ളവർക്കെല്ലാം
മനസ്സിലാകുന്ന ഭാഷയാകും,

അന്നവനിൽ നിന്നും അവൻ്റെ ചിത്രങ്ങൾ
വിടുതൽ നേടും, അവൻ്റെ ഭാഷ
എന്നിൽ നിന്നെന്നപോലെ.

അപ്പോഴും ഒരേ ഭാഷയ്ക്കുള്ളിൽ
പലരോടും പലതരത്തിൽ പലതും പറഞ്ഞ്
എന്റെ കവിത എന്റേതല്ലാതാകും,
പലതാകും, പലരുടേതുമാകും
അവൻ്റേതുമാകും.

?

('ചിഹ്നങ്ങൾ' എന്ന കവിത എഴുതിയ ടി. പി. വിനോദിന്)

എനിക്കറിയാത്ത ഭാഷയിലെ കവിതയിൽ
ഒരു ചോദ്യചിഹ്നത്തെ ഞാൻ കണ്ടുമുട്ടി.
എൻ്റെ അറിയായ്മയുടെ വക്കിൽ
അതൊരു കൊളുത്തായി തൂങ്ങി.

അതിപ്പോൾ എനിക്കറിയാത്ത ഭാഷയിൽ
എനിക്കറിയാനായ ഏകാക്ഷരപദം,
ആ കവിതയ്ക്ക് ഞാനുണ്ടാക്കും
വ്യാഖ്യാനമെല്ലാം അതിലൊതുങ്ങി:

അത് തലകുനിക്കേണ്ടിവന്ന ആശ്ച​ര്യചിഹ്നമായി.

പൂജ്യമാകാൻ കൊതിച്ചുനീങ്ങി താഴേക്ക്
പതിക്കുന്ന ഒരു തുള്ളി മഷിയായി.

തമോഗർത്തത്തിലേക്കുള്ള പാതയായി.

തൻ്റേതെന്നുറപ്പില്ലാത്ത മുട്ടയ്ക്ക്
കാവൽ കിടക്കുന്ന ഇഴജന്തുവായി.

അറുത്തുവീഴ്ത്തപ്പെട്ട സ്വന്തം തലമേൽ
നട്ടെല്ലുവളച്ചുനിൽക്കുന്ന ഒരാളെപ്പോലും
എനിക്കതിൽ കാണാനായി.

അത് കൊയ്ത്തരിവാളായി.

പൂർണവിരാമവും അതിലേക്ക്
ആകൃഷ്ടയായി പോകുന്ന അല്പവിരാമവും
ചേർന്നാകുമോ അതുണ്ടായത്?

അറിവിൻ്റെ വൃക്ഷത്തിൽ
തൂങ്ങിക്കിടക്കുന്ന പാമ്പായി
അതെനിക്കുനേരെ നോക്കി.

പേരിടൽ

അടയ്ക്കാൻ വിട്ടുപോകും
വാതിൽ വിടവിലൂടെ
വീട്ടിൽ കയറിവന്നിരുന്ന
പൂച്ചയായിരുന്നു,
പേരിട്ടുവിളിച്ച് ആ വീട്ടുടമസ്ഥ
അതിനെ സ്വന്തമാക്കുന്നതുവരെ.
ഇപ്പോൾ പതിവായി പാലും മീനും
കിടക്കാൻ മെത്തയും സ്വന്തം.

കൂട്ടിൽ അടയ്ക്കപ്പെട്ട്
പേരിട്ടുവിളിക്കപ്പെടുന്നതിനു മുമ്പ്
മുറിവേറ്റ ചിറകുമായി വഴിയരികിൽ
കണ്ടെത്തിയ തത്തയായിരുന്നു.
അതിനുമുമ്പ് തൊടിയിലെ
വന്മരത്തിൽ വന്നിരിക്കുമായിരുന്ന
അനേകം കിളികളിൽ ഒരു കിളി.

വിശന്നുവലഞ്ഞൊരുനാൾ
അയാൾക്ക് പിന്നാലെ
ആ വീടിൻ പടിക്കൽ
വന്നെത്തുന്നതിനുമുമ്പ് തെരുവിൽ
അലഞ്ഞുനടന്നൊരു നായയായിരുന്നു.
ഇപ്പോൾ, അയാളിട്ട പേരിൽ
വിളിക്കപ്പെടുമ്പോൾ
ഉണ്ട ചോറിന്റെ നന്ദിയുമായി
വാലാട്ടിക്കഴിയുന്നു.

പേര് വെറും ശബ്ദമെന്ന് ഞാൻ കരുതി;
അല്ല, വിളിക്കപ്പെടുമ്പോൾ
അതിൽ വെളിപ്പെടുന്നു, ഊരും വിധിയും.

ഒരു പേരിൽ ഒതുങ്ങുമ്പോഴും
നിങ്ങൾക്ക്
മകനും
ഭർത്താവും
അച്ഛനും
മുത്തച്ഛനുമായി
മാറേണ്ടതുണ്ട്.

വക്കുപൊട്ടിയ കുടം പൂച്ചട്ടിയായി,
കേടായ ക്ലോക്ക് കുടുംബഫോട്ടോയുടെ
ചട്ടക്കൂടായി, ഫ്രിഡ്ജ് അക്വേറിയമായി,
അമ്മയുടെ പഴയ സാരി മകൾക്കു പാവാടയായി
പിന്നെയും പഴകി കൈക്കലത്തുണിയായി.

കവിതയെന്ന് വിളിക്കപ്പെടും മുമ്പ്
ഈ വരികളെന്തായിരുന്നു എന്നതല്ല,
ഈ വരികളെ ഇവ്വിധമാക്കി
എന്നതിലാണ് എന്റെ ഉടമസ്ഥത.

സാന്നിദ്ധ്യം

അവൾ തൻ്റെ അമ്മയുടെ
കൂടെക്കഴിയാൻ പോയതിൽപ്പിന്നെ
അവളില്ലെന്നതിന്റെ തെളിവുകൾ
സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു:
പാതിയൊഴിഞ്ഞ മെത്ത,
എടുക്കാതെ പോയ ഉടുപ്പുകൾ,
ചീർപ്പിലെ നീളൻ മുടിയിഴകൾ.

മൂന്നാം നാൾ
ജനൽപ്പടിയിലെ ചെടി
വാടിയുണങ്ങിയത് ഞാൻ കണ്ടു.
പിന്നീടുള്ള രണ്ടുനാളും ഞാനതിന്
മറക്കാതെ വെള്ളമൊഴിച്ചു.
അവൾ മടങ്ങിയെത്തിയപ്പോൾ
ആ ചെടി ശ്രദ്ധയിൽപ്പെട്ടില്ല,
വാടിക്കരിഞ്ഞിരുന്നെങ്കിൽ
എൻ്റെ അശ്രദ്ധയ്ക്കുദാഹരണമായി
അത് കണ്ണിൽപ്പെടുമായിരുന്നു.

നിനക്ക് എൻ്റെ കാര്യത്തിലൊരു
ശ്രദ്ധയുമില്ല എന്ന തോന്നലോടെ
അഞ്ചുനാൾ അകന്നുനിന്നതിൽ
വീണ്ടുകിട്ടിയൊരടുപ്പം ഞങ്ങളിൽ
ഇനി അൽപ്പനാൾ പറ്റിച്ചേർന്നുനിൽക്കും,
അവളെ കാണുമ്പോഴൊക്കെയും
ഓടിയടുക്കാറുണ്ടായിരുന്ന പൂച്ചയെപ്പോലെ.

ആ പൂച്ചയെ കുഴിച്ചിട്ടയിടത്തിപ്പോൾ
അനേകം ചെടികൾ വളർന്നിരിക്കുന്നു.
എല്ലാവർക്കും അവിടമൊരു ചെറുപൂന്തോട്ടം,
അവൾക്കോ ഇല്ലാത്തൊരു പൂച്ചയുടെ സാന്നിദ്ധ്യം.

കാണൽ

വസ്തുക്കളിൽ തട്ടിച്ചിതറി
മടങ്ങുന്ന വെട്ടം കാഴ്ചയായി;
വെട്ടത്തോട് നടന്നടുക്കും
പൂച്ചയ്ക്ക് പുലിനിഴലുണ്ടായി.

മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.

കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട്
ചേർത്തൊരുവൾ കരയുകയായി.
ഞാൻ ദൂരെ മാറിനിൽക്കുകയായി,
പിന്നിൽ നിന്നും നോക്കുകയായി,
കുഞ്ഞിനു മുലയൂട്ടുന്ന
അമ്മയായി കാണുകയായി.

തടാകം ഭൂമിയ്ക്ക് കണ്ണായി.
വെയിൽ പകലിന്റെ നോട്ടമായി.
കാണപ്പെടുന്ന കണ്ണിൽ
സർവ്വതും അവയെത്തന്നെ
കാണുകയായി.