Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts
പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ തൻ്റെയുള്ളം വെളിപ്പെടും തെളിച്ചത്തിൽ
വെയിലിൻ്റെ ഉടയാടയെടുത്തുടുത്ത്
മിന്നിത്തിളങ്ങുന്നു പുഴ.

അർത്ഥം പലതുണ്ടായിരിക്കെ നിൻ്റെ മൗനം
മൊഴിമാറ്റത്തിന് വഴങ്ങും ഭാഷയാകുന്നു,
വാക്കുകളെടുത്തുടുക്കാനൊരുങ്ങുന്നു.

ഞാനോർക്കുന്നു: നമ്മുടെ പുറത്താകൽ
ഏദനിൽ നിന്നല്ല, ഉടലുകൾ
ഉടുവസ്ത്രമല്ലാതാകലിലാണ്.

എന്ത് കാണപ്പെടുന്നുവെന്നതല്ല
എന്ത് മറയ്ക്കപ്പെടുന്നില്ല
എന്നതാകുന്നു ഭയം.

മേഘങ്ങളാൽ സ്വന്തം ഇല്ലായ്മ മറയ്ക്കാൻ
പാടുപെടും മാനത്തിനു കീഴിൽ, നമ്മൾ
പരസ്പരം വെളിപ്പെടാനായി തുണിയുരിയുന്നു.

വെയിൽ വെളിപ്പെടുത്തിയ നമ്മുടെ
നിഴലുകൾ വെയിലിനോടൊപ്പം മടങ്ങാൻ
മടിക്കുന്നു; രാത്രിയാകുന്നു.

ഇണചേരാൻ വെമ്പിനിൽക്കും
നമുക്കുമേൽ ഭയത്തിൽ
മുക്കിയെടുത്ത ഇരുട്ടിന്റെ പുതപ്പ്.
സമകാലിക മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
മുഖാമുഖം

മുഖാമുഖം

മുഖാമുഖം തിരക്കൊഴിഞ്ഞ ബീച്ചിൽ
നായക്കൊപ്പം ഒരാൾ കളിക്കുന്നു
അതുംനോക്കിയിരിക്കുമ്പോൾ
തെല്ലൊരു സന്തോഷം.

തിരകൾ വന്നെൻ്റെ കാൽ നക്കി
തിരികെപ്പോകുന്നു.
നിലത്തഴിച്ചിട്ട പാവാടയുടെ
ഞെറിയായി നീ തിരയെ
സങ്കൽപ്പിച്ചത് ഞാനോർത്തു.

കടലിനും ആകാശത്തിനും ഒരേ നിറം,
ആകാശം കടലിൽ മുഖംനോക്കിയപോലെ
അതോ ആകാശത്തിൽ കടൽ നോക്കിയതോ?
നായ എനിക്കരികിലൂടെ ഓടിപ്പോകുന്നു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അയാളില്ല.

ദൂരേക്ക് എറിഞ്ഞ പന്ത് തിരഞ്ഞുപിടിച്ച്
തിരികെ കൊണ്ടുചെന്ന ആ നായ
അയാൾക്കായി തിരയുന്നു, പിന്നെയത്
എനിക്കുനേരെ നോക്കിനിൽക്കുന്നു.
സമകാലിക മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
സാന്നിദ്ധ്യം

സാന്നിദ്ധ്യം

സാന്നിദ്ധ്യംഅവൾ തൻ്റെ അമ്മയുടെ
കൂടെക്കഴിയാൻ പോയതിൽപ്പിന്നെ
അവളില്ലെന്നതിന്റെ തെളിവുകൾ
സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു:
പാതിയൊഴിഞ്ഞ മെത്ത,
എടുക്കാതെ പോയ ഉടുപ്പുകൾ,
ചീർപ്പിലെ നീളൻ മുടിയിഴകൾ.

മൂന്നാം നാൾ
ജനൽപ്പടിയിലെ ചെടി
വാടിയുണങ്ങിയത് ഞാൻ കണ്ടു.
പിന്നീടുള്ള രണ്ടുനാളും ഞാനതിന്
മറക്കാതെ വെള്ളമൊഴിച്ചു.
അവൾ മടങ്ങിയെത്തിയപ്പോൾ
ആ ചെടി ശ്രദ്ധയിൽപ്പെട്ടില്ല,
വാടിക്കരിഞ്ഞിരുന്നെങ്കിൽ
എൻ്റെ അശ്രദ്ധയ്ക്കുദാഹരണമായി
അത് കണ്ണിൽപ്പെടുമായിരുന്നു.

നിനക്ക് എൻ്റെ കാര്യത്തിലൊരു
ശ്രദ്ധയുമില്ല എന്ന തോന്നലോടെ
അഞ്ചുനാൾ അകന്നുനിന്നതിൽ
വീണ്ടുകിട്ടിയൊരടുപ്പം ഞങ്ങളിൽ
ഇനി അൽപ്പനാൾ പറ്റിച്ചേർന്നുനിൽക്കും,
അവളെ കാണുമ്പോഴൊക്കെയും
ഓടിയടുക്കാറുണ്ടായിരുന്ന പൂച്ചയെപ്പോലെ.

ആ പൂച്ചയെ കുഴിച്ചിട്ടയിടത്തിപ്പോൾ
അനേകം ചെടികൾ വളർന്നിരിക്കുന്നു.
എല്ലാവർക്കും അവിടമൊരു ചെറുപൂന്തോട്ടം,
അവൾക്കോ ഇല്ലാത്തൊരു പൂച്ചയുടെ സാന്നിദ്ധ്യം.
ദേശാഭിമാനി വാരിക ഓണപ്പതിപ്പിൽ ആദ്യം പ്രസിദ്ധീകരിച്ചു
ഇല്ലാത്തൊരാൾ

ഇല്ലാത്തൊരാൾ

ഇല്ലാത്തൊരാൾ അന്ന്, കളി കഴിഞ്ഞ്,
നീ തൊലി ചെത്തിത്തന്ന
ആപ്പിൾ കഴിച്ചുകൊണ്ട്
ഞാൻ വായിക്കാനിരുന്നു.

കുളി കഴിഞ്ഞ്,
ടവ്വൽ ചുറ്റിക്കൊണ്ട്
നീ എനിക്കരികിലൂടെ പോയി
കണ്ണാടിക്ക് മുന്നിൽനിന്നു.

ടവ്വലഴിച്ചിട്ട്, മുലകളുടെ മേൽ
എന്റെ കടികൊണ്ടുണ്ടായ
ചുവപ്പിൽ തൊട്ടും തലോടിയും
നോക്കാൻ തുടങ്ങി,
ഞാൻ നിന്നെ ശ്രദ്ധിക്കുന്നെന്ന്
കണ്ണാടിയിൽക്കണ്ട ഉടനെ
നീ കൈ പൊത്തി മറച്ചു —
മുലകളല്ല— മുഖം.

ഇന്നിപ്പോൾ, കുളി കഴിഞ്ഞ് നീ
നൂൽബന്ധമില്ലാതെ വീടിനുള്ളിൽ
അങ്ങോളമിങ്ങോളം നടക്കുന്നു,
ഞാനൊരാൾ ഇവിടെ
ഇല്ലാത്തതുപോലെ.

അല്ലാ, ഇനി ശരിക്കും ഞാൻ
ഇവിടെ ഇല്ലെന്നുണ്ടോ, അതോ
ഇല്ലാത്തത് നീയാകുമോ?
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.