Showing posts with label പ്രകൃതി. Show all posts
Showing posts with label പ്രകൃതി. Show all posts
തുടർച്ച

തുടർച്ച

തുടർച്ച ചുവരിന്റെ പൂർണ്ണത അടഞ്ഞ 
വാതിലുകളിലാകുന്നു. കാറ്റിനു
പോകാനിടം കൊടുത്ത്
മരം ഉലയുന്നു.

മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.

തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളക്കുകയായി.
പുതിയ ചെരുപ്പിൽ
പതിവുനടത്തം
മുടന്തുന്നു.

ചുളുങ്ങിയ തൊലിയുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരമിരുന്നു—
മറ്റാരോ ഇരുന്നുപോയതിനാൽ
ഉണങ്ങിത്തുടങ്ങിയേടത്ത്.

കെട്ടിക്കിടന്നു തെളിഞ്ഞ
വെള്ളത്തിൽ ചില്ലയും
മണ്ണും ആകാശവും
ഒന്നിച്ചുകണ്ടു.

ഞാനെന്റെ കുട
എവിടെയോ മറന്നു.
അടുത്ത മഴയിൽ അത്
ചൂടുന്നത് മറ്റൊരാളാകാം.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
അഴിമുഖം

അഴിമുഖം

അഴിമുഖം എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ

മലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.

പരുക്കൻ പാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.

എല്ലാം മഴയിൽ കഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ

പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.

അതിന്റെ രുചി എന്റെ നാവിന്നറിയും.
മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു മാനാഞ്ചിറ സ്‌ക്വയറിലെ
ഏകാന്തതയെന്ന പെൺകുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാമമിടാം നമുക്ക്.

വായ തുറക്കുമ്പോൾ
ഛർദ്ദിക്കുന്ന ബിയറിന്റെ
ചുണ്ടോടു ചുണ്ടുകൾ ചേർത്ത്
കുപ്പിയിലടയ്ക്കപ്പെട്ട തിരയെ
നമ്മുടെയുള്ളിലെ കടലിലേക്ക്
ഇറക്കിവിടാം.

എന്നിട്ട് ഈ വൈകുന്നേരം
വിധവയുടെ, വയൽക്കരയിലെ
വീട്ടിലേക്കു പോകാം.

വിളഞ്ഞു നിൽക്കുന്ന
പാടത്തുള്ളതിനേക്കാൾ
കൊയ്ത്തു കഴിഞ്ഞ പാടത്താണ്
കിളികളേറെയെന്ന് മൂളിപ്പാട്ടുപാടുന്ന
നാടൻ കാറ്റുകളെ പാട്ടിനുവിട്ട്
വിധവയോടൊപ്പം നമുക്കും പാടാം:

മാനത്തേതോ കർഷകൻ വിതറിയ
മഴവിത്തുകൾ കൊണ്ടുപോയ പക്ഷിയെ
ഭയന്നൊരു കർഷകൻ മണ്ണിൽ
വിത്തിറക്കാൻ മടിക്കുന്നു.

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
പോകുംവഴി

പോകുംവഴി

പോകുംവഴി നടക്കുംകാലുകൾ
—കാലത്തിന്റെ കത്രികകൾ
പോക്കുവരവുകളാൽ
ചെടികളെ വകഞ്ഞുമാറ്റി
രൂപംകൊടുത്ത വഴി,

വഴിവരച്ചുപോകും വിമാനം
പോയവഴി മായും
വാനിലെന്നപോലെ
വേനലിൽ പന്തുകളിക്കെത്തും
കുട്ടികളുണ്ടാക്കും മൈതാനത്തു
കാണാതാകും വഴി,

മഴപെയ്യുംകാലം വരുന്നേരം
ചെടികളുടേതാകും മൈതാനത്തിൽ
തെളിഞ്ഞുകാണും
      വീടുവിട്ടും
      വീട്ടിലേക്കും
            പോകുംവഴി—
പുതുവഴിയെന്നന്നു തോന്നും വഴി.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
വാക്കേത്?

വാക്കേത്?

വാക്കേത്? ജനലരികിൽ
ചായക്കോപ്പയുമായിരുന്ന്
ഞാനതിന്റെ രുചിയറിയുന്നു.

കേൾക്കുന്നു
ഒരിലയുടെ ശബ്ദം:
    ഒരൊറ്റ വാക്ക്
    ആവർത്തിച്ചാവർത്തിച്ച്.

നോക്കുമ്പോൾ
മറ്റിലകൾ തലയാട്ടുന്നു
അതേവാക്ക് ഏറ്റുപറയുന്നു.

പൊടുന്നനെ
മരച്ചില്ലയിളകുന്നു
കാറ്റില്ലാതെ തന്നെ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
മേൽക്കൂര

മേൽക്കൂര

മേൽക്കൂര തെളിഞ്ഞ വാനം
വിട്ടുതന്നിടത്തേക്ക്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
       മേഘങ്ങൾ.

കാലത്തപ്പുറത്തും
വൈകീട്ടിപ്പുറത്തും
നിഴൽ വിരിച്ചുയർന്ന്
നിൽക്കുന്നുണ്ട്
       അതിരുകൾ.

മേഘങ്ങളെ
താങ്ങി നിർത്തിയോ
തടഞ്ഞു നിർത്തിയോ
ചുവരുകളാകാനാകാതെ
അതിരുകൾ നിൽക്കേ—

മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും കൊണ്ട്
       വീടുകൾ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
വെയിൽ

വെയിൽ

വെയിൽ ഇല്ല, കുടിച്ചിരിക്കില്ല
വെയിൽ കുടിച്ചിടത്തോളം
വെള്ളമാരും.

ഈർപ്പത്തെ മാത്രം വലിച്ചെടുത്ത്
വിയർപ്പിന്റെ ഉപ്പിനെ,
കണ്ണീർപ്പാടുകളെ,
രക്തക്കറയെ ഉപേക്ഷിച്ച്
വരൾച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയിൽ.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാതെ വെയിൽ
മറുലോകം തേടിപ്പോകുന്നു;
ഇവിടം ഇരുളിലാകുന്നു.

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
പുറമ്പോക്കിലെ മരം

പുറമ്പോക്കിലെ മരം

പുറമ്പോക്കിലെ മരം പുറമ്പോക്കിൽ തനിയെ വളർന്നു.
അവിടെ വേരുറച്ചതിനാൽ മറ്റെങ്ങും
പോകാനാകാതെ നിന്നു.
കാണാൻ ചേലില്ലാതെ, പൂക്കളോ
കായ്കനികളോ നൽകാനാകാതെ.

ഒരാളുടേതുമാകാതെ
എല്ലാവരുടേതുമായി.

വളർന്നു വലുതായപ്പോൾ
നിങ്ങളിൽ ചിലരെന്റെ
തടിയിൽ കണ്ണുവെച്ചു.

കൈകൾ മേലോട്ടുയർത്തി
പ്രാർത്ഥിക്കുന്നവളെപ്പോലെ
ഈ വരണ്ടകാലത്ത്
ഇലകളെല്ലാം പൊഴിച്ച്
പൊടിപുതച്ചു നിൽക്കുകയാണ് —

മിന്നലേറ്റു കത്തണമെനിക്ക്,
വീടകത്തിന് ഇണങ്ങുന്ന
മരണാനന്തര ജീവിതം
വേണ്ടേ വേണ്ട.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
കാറ്റിലൂടെ

കാറ്റിലൂടെ

കാറ്റിലൂടെ1

കടൽ കരയിലേക്കെറിഞ്ഞ
വിയർപ്പുഗന്ധമുള്ള കാറ്റ്
വിട്ടുകിട്ടിയ ശൂന്യതയിലൂടെ
ഇഴഞ്ഞലയുന്നു.
വിലക്കപ്പെട്ട കനികളുടെ വൃക്ഷത്തെ
ഊതിക്കുലുക്കുന്ന കാറ്റ്
പെർഫ്യൂം പൂശി
നടന്നു പോകുന്നവർക്കു പുറകെ
പറന്നു പോകുന്നു.

2

രണ്ടുപേർ ചുംബിക്കുമ്പോൾ
കൈമാറുന്ന രഹസ്യങ്ങൾ
ഒരു കാറ്റിലും പരസ്യമാകില്ലെന്ന ഉറപ്പിൽ
ദീർഘചുംബനങ്ങൾക്കൊടുവിലവർ
ദീർഘനിശ്വാസക്കാറ്റിനെ അഴിച്ചുവിടുന്നു.
പറഞ്ഞു പഴകിയ
വായ്‌നാറ്റവാക്കുകളുമായി ആ കാറ്റ്
വായകൾ തോറും കയറിയിറങ്ങുന്നു.

3

പൊടിക്കാറ്റിൽ
പുകമണങ്ങളിൽ
നഗരങ്ങളിലലഞ്ഞെത്തുന്ന
കാറ്റിനെ ഫാനാൽ കറക്കി
വിശ്രമിക്കുന്നു
കാറ്റിൻ നിയമങ്ങളെ
കാറ്റിൽ പറത്തി
വീട്ടിലിരിക്കുന്നവർ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.