Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts
അ—ഭയം

അ—ഭയം

അഭയാർത്ഥികൾ കവിതഅഭയം തേടും നമ്മുടെ
കാലടികളാൽ പണിയപ്പെടുന്നു
അവിടേക്കുള്ള പാത.

പേനയൊരു സൂചിയാകുന്നു,
വേദപുസ്തകത്തിൽ തുന്നപ്പെട്ട
വാക്കുകൾ പറയുന്നു.

ഞങ്ങൾ മുട്ടിപ്പായിരിക്കയാണ്,
പ്രാർത്ഥനാമുറിയിലെ ഒഴിഞ്ഞ
ബെഞ്ചുകൾ പറയുന്നു.

വെളിച്ചത്താൽ ഉരിയപ്പെട്ട നിങ്ങളുടെ
ഉടുവസ്ത്രമാണെന്നും പറഞ്ഞ്
നിഴൽ നമ്മുടെ കാൽക്കീഴിൽ വീഴുന്നു.

നോക്കിനിൽക്കെ കണ്ണാടി
നിശ്ചലതടാകമാകുന്നു, നമ്മുടെ
ഉടലിന്റെ ജഡം അതിൽ പൊന്തുന്നു.

ഭയത്തിന്റെ മാറ്റൊലിയ്ക്ക്
കാതോർത്ത് നമ്മൾ
അഭയം തേടിയലയുന്നു.

ഓരോ മരത്തലപ്പും തുരുത്താകും
ഓരോ ഇലയും തോണിയാകും
നമുക്കായിട്ടല്ലെന്നു മാത്രം.
ദേശാഭിമാനി വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
ആഗസ്റ്റ് 15, 2025

ആഗസ്റ്റ് 15, 2025

ആഗസ്റ്റ് 15, 2025എനിക്കറിയാത്ത ഭാഷയിൽ
‘പുകവലി പാടില്ലെ’ന്നെഴുതിവെച്ച
മുറിയുടെ ജനൽവഴി
ഞാൻ വലിച്ചുവിട്ട പുകച്ചുരുളുകൾ
വിടുതൽനേടി മായുന്നു.

എന്നെയിവിടെയിരുത്തിപ്പോയവർ
തിരിച്ചെത്തുമ്പോളെനിക്ക് ഈ മുറിവിട്ടിറങ്ങാം,
അതുവരേക്കും ഇവിടെയുള്ളതിനെല്ലാം
ഞാൻ കാവലാൾ.

ജനൽവഴി കാണും ആകാശം
മാറിക്കൊണ്ടേയിരിക്കും മേഘങ്ങൾ,
വല്ലപ്പോഴും പറന്നുപോകും പക്ഷികൾ.

പലനിലക്കെട്ടിടത്തിൻ്റെ ചില്ലുചുവർ
കയറിൽത്തൂങ്ങിനിന്നു കഴുകുന്ന
ഒരാളെയും നോക്കി ഞാൻ നിന്നു,
മരണം താഴേക്കു വലിക്കുമ്പോൾ
ജീവിതത്തിൻ്റെ ആ തങ്ങിനിൽപ്പ്.

ഇവിടെ എന്നെയിരുത്തിപ്പോയവർ
പോകുംവഴി വാതിൽ പൂട്ടിയെങ്കിൽ
ഈ ജനൽ വിധിക്കപ്പെട്ട സ്വാതന്ത്ര്യം.

തെരുവുതിരക്കിൽ അലയുന്നവരേ,
നോക്കൂ, പക്ഷികൾ സ്വതന്ത്രരല്ല;
അവരുടെ ആകാശത്തിന്നതിരുകൾ 
അവരറിയുന്നില്ല.

ട്രൂകോപ്പി തിങ്ക് വെബ്സൈൻ പ്രസിദ്ധീകരിച്ച കവിത പരിഷ്കരിച്ചത്
?

?

?'ചിഹ്നങ്ങൾ' എന്ന കവിത എഴുതിയ ടി. പി. വിനോദിന്

എനിക്കറിയാത്ത ഭാഷയിലെ കവിതയിൽ
ഒരു ചോദ്യചിഹ്നത്തെ ഞാൻ കണ്ടുമുട്ടി.
എൻ്റെ അറിയായ്മയുടെ വക്കിൽ
അതൊരു കൊളുത്തായി തൂങ്ങി.

അതിപ്പോൾ എനിക്കറിയാത്ത ഭാഷയിൽ
എനിക്കറിയാനായ ഏകാക്ഷരപദം,
ആ കവിതയ്ക്ക് ഞാനുണ്ടാക്കും
വ്യാഖ്യാനമെല്ലാം അതിലൊതുങ്ങി:

അത് തലകുനിക്കേണ്ടിവന്ന ആശ്ച​ര്യചിഹ്നമായി.

പൂജ്യമാകാൻ കൊതിച്ചുനീങ്ങി താഴേക്ക്
പതിക്കുന്ന ഒരു തുള്ളി മഷിയായി.

തമോഗർത്തത്തിലേക്കുള്ള പാതയായി.

തൻ്റേതെന്നുറപ്പില്ലാത്ത മുട്ടയ്ക്ക്
കാവൽ കിടക്കുന്ന ഇഴജന്തുവായി.

അറുത്തുവീഴ്ത്തപ്പെട്ട സ്വന്തം തലമേൽ
നട്ടെല്ലുവളച്ചുനിൽക്കുന്ന ഒരാളെപ്പോലും
എനിക്കതിൽ കാണാനായി.

അത് കൊയ്ത്തരിവാളായി.

പൂർണവിരാമവും അതിലേക്ക്
ആകൃഷ്ടയായി പോകുന്ന അല്പവിരാമവും
ചേർന്നാകുമോ അതുണ്ടായത്?

അറിവിൻ്റെ വൃക്ഷത്തിൽ
തൂങ്ങിക്കിടക്കുന്ന പാമ്പായി
അതെനിക്കുനേരെ നോക്കി.

മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു
പേരിടൽ

പേരിടൽ

പേരിടൽഅടയ്ക്കാൻ വിട്ടുപോകും
വാതിൽ വിടവിലൂടെ
വീട്ടിൽ കയറിവന്നിരുന്ന
പൂച്ചയായിരുന്നു,
പേരിട്ടുവിളിച്ച് ആ വീട്ടുടമസ്ഥ
അതിനെ സ്വന്തമാക്കുന്നതുവരെ.
ഇപ്പോൾ പതിവായി പാലും മീനും
കിടക്കാൻ മെത്തയും സ്വന്തം.

കൂട്ടിൽ അടയ്ക്കപ്പെട്ട്
പേരിട്ടുവിളിക്കപ്പെടുന്നതിനു മുമ്പ്
മുറിവേറ്റ ചിറകുമായി വഴിയരികിൽ
കണ്ടെത്തിയ തത്തയായിരുന്നു.
അതിനുമുമ്പ് തൊടിയിലെ
വന്മരത്തിൽ വന്നിരിക്കുമായിരുന്ന
അനേകം കിളികളിൽ ഒരു കിളി.

വിശന്നുവലഞ്ഞൊരുനാൾ
അയാൾക്ക് പിന്നാലെ
ആ വീടിൻ പടിക്കൽ
വന്നെത്തുന്നതിനുമുമ്പ് തെരുവിൽ
അലഞ്ഞുനടന്നൊരു നായയായിരുന്നു.
ഇപ്പോൾ, അയാളിട്ട പേരിൽ
വിളിക്കപ്പെടുമ്പോൾ
ഉണ്ട ചോറിന്റെ നന്ദിയുമായി
വാലാട്ടിക്കഴിയുന്നു.

പേര് വെറും ശബ്ദമെന്ന് ഞാൻ കരുതി;
അല്ല, വിളിക്കപ്പെടുമ്പോൾ
അതിൽ വെളിപ്പെടുന്നു, ഊരും വിധിയും.

ഒരു പേരിൽ ഒതുങ്ങുമ്പോഴും
നിങ്ങൾക്ക്
മകനും
ഭർത്താവും
അച്ഛനും
മുത്തച്ഛനുമായി
മാറേണ്ടതുണ്ട്.

വക്കുപൊട്ടിയ കുടം പൂച്ചട്ടിയായി,
കേടായ ക്ലോക്ക് കുടുംബഫോട്ടോയുടെ
ചട്ടക്കൂടായി, ഫ്രിഡ്ജ് അക്വേറിയമായി,
അമ്മയുടെ പഴയ സാരി മകൾക്കു പാവാടയായി
പിന്നെയും പഴകി കൈക്കലത്തുണിയായി.

കവിതയെന്ന് വിളിക്കപ്പെടും മുമ്പ്
ഈ വരികളെന്തായിരുന്നു എന്നതല്ല,
ഈ വരികളെ ഇവ്വിധമാക്കി
എന്നതിലാണ് എന്റെ ഉടമസ്ഥത.
ദേശാഭിമാനി വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
കാണൽ

കാണൽ

കാണൽ വസ്തുക്കളിൽ തട്ടിച്ചിതറി
മടങ്ങുന്ന വെട്ടം കാഴ്ചയായി;
വെട്ടത്തോട് നടന്നടുക്കും
പൂച്ചയ്ക്ക് പുലിനിഴലുണ്ടായി.

മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.

കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട്
ചേർത്തൊരുവൾ കരയുകയായി.
ഞാൻ ദൂരെ മാറിനിൽക്കുകയായി,
പിന്നിൽ നിന്നും നോക്കുകയായി,
കുഞ്ഞിനു മുലയൂട്ടുന്ന
അമ്മയായി കാണുകയായി.

തടാകം ഭൂമിയ്ക്ക് കണ്ണായി.
വെയിൽ പകലിന്റെ നോട്ടമായി.
കാണപ്പെടുന്ന കണ്ണിൽ
സർവ്വതും അവയെത്തന്നെ
കാണുകയായി.
തെളിച്ചം മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
ക്രമേണ

ക്രമേണ

ക്രമേണ
ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിന്നതിന് എന്നോട്
അരിശം കൊണ്ടത് നിങ്ങളാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിക്കുന്നത് ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിച്ചതിന് ആൾക്കൂട്ടത്തിന്റെ
അടിയേൽക്കുന്നത് എനിക്കാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ്
കൊല്ലപ്പെടുന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിൽക്കുന്ന ആൾ നിങ്ങളാണ്.
ഡബ്ലിയുടിപി ലൈവ് ആദ്യം പ്രസിദ്ധീകരിച്ചു
മഴക്കാലരാത്രി

മഴക്കാലരാത്രി

മഴക്കാലരാത്രി കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയ വഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
അകത്തോ പുറത്തോ

അകത്തോ പുറത്തോ

അകത്തോ പുറത്തോ ഓരോ വാതിലും പൂട്ടുമ്പോൾ
രണ്ട് തടവറകളുണ്ടാകുന്നു.

ഓരോ ജനലും തുറക്കുമ്പോൾ
രണ്ട് കാഴ്ചകൾ വെളിപ്പെടുന്നു.

മതിലിനിരുപുറത്തു നിന്ന് അവർ
പറയുന്നു: ഞങ്ങളാണ് അകത്ത്

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
തുരുമ്പ്

തുരുമ്പ്

തുരുമ്പ് ഈ കത്തി
കുറ്റകൃത്യത്തിൽ
നിങ്ങൾക്കു പങ്കാളിയെങ്കിൽ

നിങ്ങളുടെ അവഗണനയിൽ
നിങ്ങളുടെ പങ്കാളിക്കു
തുണയാകുന്നു തുരുമ്പ്.

മുറിവിനുമേലുണ്ടാകും
പൊറ്റപോലെയാണ്
തുരുമ്പെന്നു തോന്നാം

എന്നാൽ അതൊരു ജീവി:
നിങ്ങളുടെ ആയുധത്തെ
തിന്നുതീർക്കാനാകുന്ന ജീവി.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
മേൽക്കൂര

മേൽക്കൂര

മേൽക്കൂര തെളിഞ്ഞ വാനം
വിട്ടുതന്നിടത്തേക്ക്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
       മേഘങ്ങൾ.

കാലത്തപ്പുറത്തും
വൈകീട്ടിപ്പുറത്തും
നിഴൽ വിരിച്ചുയർന്ന്
നിൽക്കുന്നുണ്ട്
       അതിരുകൾ.

മേഘങ്ങളെ
താങ്ങി നിർത്തിയോ
തടഞ്ഞു നിർത്തിയോ
ചുവരുകളാകാനാകാതെ
അതിരുകൾ നിൽക്കേ—

മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും കൊണ്ട്
       വീടുകൾ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
വെയിൽ

വെയിൽ

വെയിൽ ഇല്ല, കുടിച്ചിരിക്കില്ല
വെയിൽ കുടിച്ചിടത്തോളം
വെള്ളമാരും.

ഈർപ്പത്തെ മാത്രം വലിച്ചെടുത്ത്
വിയർപ്പിന്റെ ഉപ്പിനെ,
കണ്ണീർപ്പാടുകളെ,
രക്തക്കറയെ ഉപേക്ഷിച്ച്
വരൾച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയിൽ.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാതെ വെയിൽ
മറുലോകം തേടിപ്പോകുന്നു;
ഇവിടം ഇരുളിലാകുന്നു.

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
കാറ്റിനോട്

കാറ്റിനോട്

കാറ്റിനോട് ജനലരികിൽ തുറന്നുവെച്ച
ചരിത്രപുസ്തകത്തിന്റെ താളുകൾ
മറിക്കുന്ന കാറ്റേ,
നീ ആരുടെ വായനയാകാം?

പട്ടങ്ങളെ പതാകകളെ
പറപ്പിക്കും
നിന്റെ ചരടിൻതുമ്പ്
ആരുടെ കൈയ്യിലാകാം?

കാടും നാടും കത്തിയ ചാരം
കോരിയെടുത്ത് വിതറുന്ന നീ
വിതയ്ക്കുന്നത്
എന്തിന്റെ വിത്താകാം?

ഇലയനക്കി കർട്ടനിളക്കി
ഞങ്ങൾക്ക് ചുറ്റുമിപ്പോൾ പതുങ്ങുന്ന
നിന്നിൽ ശേഷിക്കുന്ന ഗന്ധമെന്താകാം?

ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ
മരിച്ചവരെ ഓർത്ത് പറയൂ,
നിന്റെ വേഗതയേറ്റും അന്ത്യനിശ്വാസങ്ങൾ
ആരുടേതൊക്കെയാകാം?
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
പുറമ്പോക്കിലെ മരം

പുറമ്പോക്കിലെ മരം

പുറമ്പോക്കിലെ മരം പുറമ്പോക്കിൽ തനിയെ വളർന്നു.
അവിടെ വേരുറച്ചതിനാൽ മറ്റെങ്ങും
പോകാനാകാതെ നിന്നു.
കാണാൻ ചേലില്ലാതെ, പൂക്കളോ
കായ്കനികളോ നൽകാനാകാതെ.

ഒരാളുടേതുമാകാതെ
എല്ലാവരുടേതുമായി.

വളർന്നു വലുതായപ്പോൾ
നിങ്ങളിൽ ചിലരെന്റെ
തടിയിൽ കണ്ണുവെച്ചു.

കൈകൾ മേലോട്ടുയർത്തി
പ്രാർത്ഥിക്കുന്നവളെപ്പോലെ
ഈ വരണ്ടകാലത്ത്
ഇലകളെല്ലാം പൊഴിച്ച്
പൊടിപുതച്ചു നിൽക്കുകയാണ് —

മിന്നലേറ്റു കത്തണമെനിക്ക്,
വീടകത്തിന് ഇണങ്ങുന്ന
മരണാനന്തര ജീവിതം
വേണ്ടേ വേണ്ട.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.