Showing posts with label ദർശനം. Show all posts
Showing posts with label ദർശനം. Show all posts
തുടർച്ച

തുടർച്ച

തുടർച്ച ചുവരിന്റെ പൂർണ്ണത അടഞ്ഞ 
വാതിലുകളിലാകുന്നു. കാറ്റിനു
പോകാനിടം കൊടുത്ത്
മരം ഉലയുന്നു.

മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.

തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളക്കുകയായി.
പുതിയ ചെരുപ്പിൽ
പതിവുനടത്തം
മുടന്തുന്നു.

ചുളുങ്ങിയ തൊലിയുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരമിരുന്നു—
മറ്റാരോ ഇരുന്നുപോയതിനാൽ
ഉണങ്ങിത്തുടങ്ങിയേടത്ത്.

കെട്ടിക്കിടന്നു തെളിഞ്ഞ
വെള്ളത്തിൽ ചില്ലയും
മണ്ണും ആകാശവും
ഒന്നിച്ചുകണ്ടു.

ഞാനെന്റെ കുട
എവിടെയോ മറന്നു.
അടുത്ത മഴയിൽ അത്
ചൂടുന്നത് മറ്റൊരാളാകാം.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
കണ്ണാടികാണൽ

കണ്ണാടികാണൽ

കണ്ണാടികാണൽകണ്ണാടി, കണ്ണായി;
കണ്ടതൊന്നുമതിന്
ഓർമ്മയായില്ല.

ജാലകമായി;
ഒരിക്കലുമത്
തുറക്കപ്പെട്ടില്ല.

ജലാശയമായി;
അലകളുണ്ടായില്ല
മുങ്ങിത്താഴാനുമായില്ല.

കാൻവാസായി;
ഒരു ചിത്രത്തിനും
സ്ഥിരമിടം ഒരുക്കിയില്ല.

കാണാൻ കൊതിക്കുംമട്ടിൽ
എന്നെത്തന്നെയതിൽ കണ്ടുകണ്ട്,
കണ്ണാടിയെനിക്ക് കണ്ണാടിയായി.

അത് പ്രതിഷ്ഠയായി;
ആഴം അതിന് പിന്നിലേക്കല്ല
മുന്നിലേക്കാണെന്നായി.

അതിനുമുന്നിൽ ഞാൻ
സാക്ഷിയും
പ്രദർശനവുമായി

കണ്ണാടി കാണും
നിമിഷത്തിൻ നിത്യതയ്ക്ക്
മിറർസെൽഫിയെടുക്കലായി.
റിസാല വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
ഭാഷാനന്തരം

ഭാഷാനന്തരം

ചില വാക്കുകൾ എന്റെ മകന് വഴങ്ങുന്നില്ല.
അവന്റെ കോഴി, തോഴി ആകുന്നു
അവന്റെ കല, തല ആകുന്നു.
മറ്റുള്ളവർക്കും അവനും ഇടയിൽ
ഞാൻ അവന്റെ പരിഭാഷകനാകുന്നു.

എന്റെ കവിതയാകട്ടെ
ഞാൻ പറഞ്ഞുവിട്ട കാര്യം
അതേപടി പറയാതെ
വായിക്കുന്നവരോട് സംസാരിക്കുന്നു.
അവരുടെ സംസാരത്തിൽ കവിയായ
ഞാൻ പുറത്താക്കപ്പെടുന്നു.
ഒളിഞ്ഞുകേൾക്കാനുള്ള ഇടം പോലും
നിഷേധിക്കപ്പെടുന്നു.

കവിത മനസ്സിലാകാത്തവർ മാത്രം
എനിക്കൊരിടം നൽകുന്നു; എന്താണ്
ആ കവിത പറയുന്നതെന്ന ചോദ്യവുമായി
അവരെന്റ അടുത്തുവരുന്നു, ഞാനങ്ങനെ
സ്വന്തം കവിതയുടെ പരിഭാഷകനാകുന്നു.

മകൻ ചിത്രം വരയ്ക്കുന്നു; ഇതെന്താണ്
ഇതെന്താണെന്ന ചോദ്യങ്ങളുമായി
ഞാൻ അവൻ്റെ പുറകെക്കൂടുന്നു,
വീട്, സൂര്യൻ, പുഴ എന്നിങ്ങനെ
അവൻ്റെ ചിത്രത്തിലെ ഓരോന്നും
അവൻ്റെ വാക്കിലൂടെ ഞാൻ
തെളിയിച്ചെടുക്കുന്നു.

ഒരുനാൾ, എല്ലാവർക്കും
മനസ്സിലാക്കാവുന്ന ചിത്രങ്ങൾ
അവൻ വരച്ചു തുടങ്ങും,
അവൻ്റേത് ചുറ്റുമുള്ളവർക്കെല്ലാം
മനസ്സിലാകുന്ന ഭാഷയാകും,

അന്നവനിൽ നിന്നും അവൻ്റെ ചിത്രങ്ങൾ
വിടുതൽ നേടും, അവൻ്റെ ഭാഷ
എന്നിൽ നിന്നെന്നപോലെ.

അപ്പോഴും ഒരേ ഭാഷയ്ക്കുള്ളിൽ
പലരോടും പലതരത്തിൽ പലതും പറഞ്ഞ്
എന്റെ കവിത എന്റേതല്ലാതാകും,
പലതാകും, പലരുടേതുമാകും
അവൻ്റേതുമാകും.
ട്രൂകോപ്പി തിങ്ക് വെബ്സൈനിൽ ആദ്യം പ്രസിദ്ധീകരിച്ചു
പേരിടൽ

പേരിടൽ

പേരിടൽഅടയ്ക്കാൻ വിട്ടുപോകും
വാതിൽ വിടവിലൂടെ
വീട്ടിൽ കയറിവന്നിരുന്ന
പൂച്ചയായിരുന്നു,
പേരിട്ടുവിളിച്ച് ആ വീട്ടുടമസ്ഥ
അതിനെ സ്വന്തമാക്കുന്നതുവരെ.
ഇപ്പോൾ പതിവായി പാലും മീനും
കിടക്കാൻ മെത്തയും സ്വന്തം.

കൂട്ടിൽ അടയ്ക്കപ്പെട്ട്
പേരിട്ടുവിളിക്കപ്പെടുന്നതിനു മുമ്പ്
മുറിവേറ്റ ചിറകുമായി വഴിയരികിൽ
കണ്ടെത്തിയ തത്തയായിരുന്നു.
അതിനുമുമ്പ് തൊടിയിലെ
വന്മരത്തിൽ വന്നിരിക്കുമായിരുന്ന
അനേകം കിളികളിൽ ഒരു കിളി.

വിശന്നുവലഞ്ഞൊരുനാൾ
അയാൾക്ക് പിന്നാലെ
ആ വീടിൻ പടിക്കൽ
വന്നെത്തുന്നതിനുമുമ്പ് തെരുവിൽ
അലഞ്ഞുനടന്നൊരു നായയായിരുന്നു.
ഇപ്പോൾ, അയാളിട്ട പേരിൽ
വിളിക്കപ്പെടുമ്പോൾ
ഉണ്ട ചോറിന്റെ നന്ദിയുമായി
വാലാട്ടിക്കഴിയുന്നു.

പേര് വെറും ശബ്ദമെന്ന് ഞാൻ കരുതി;
അല്ല, വിളിക്കപ്പെടുമ്പോൾ
അതിൽ വെളിപ്പെടുന്നു, ഊരും വിധിയും.

ഒരു പേരിൽ ഒതുങ്ങുമ്പോഴും
നിങ്ങൾക്ക്
മകനും
ഭർത്താവും
അച്ഛനും
മുത്തച്ഛനുമായി
മാറേണ്ടതുണ്ട്.

വക്കുപൊട്ടിയ കുടം പൂച്ചട്ടിയായി,
കേടായ ക്ലോക്ക് കുടുംബഫോട്ടോയുടെ
ചട്ടക്കൂടായി, ഫ്രിഡ്ജ് അക്വേറിയമായി,
അമ്മയുടെ പഴയ സാരി മകൾക്കു പാവാടയായി
പിന്നെയും പഴകി കൈക്കലത്തുണിയായി.

കവിതയെന്ന് വിളിക്കപ്പെടും മുമ്പ്
ഈ വരികളെന്തായിരുന്നു എന്നതല്ല,
ഈ വരികളെ ഇവ്വിധമാക്കി
എന്നതിലാണ് എന്റെ ഉടമസ്ഥത.
ദേശാഭിമാനി വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
കാണൽ

കാണൽ

കാണൽ വസ്തുക്കളിൽ തട്ടിച്ചിതറി
മടങ്ങുന്ന വെട്ടം കാഴ്ചയായി;
വെട്ടത്തോട് നടന്നടുക്കും
പൂച്ചയ്ക്ക് പുലിനിഴലുണ്ടായി.

മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.

കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട്
ചേർത്തൊരുവൾ കരയുകയായി.
ഞാൻ ദൂരെ മാറിനിൽക്കുകയായി,
പിന്നിൽ നിന്നും നോക്കുകയായി,
കുഞ്ഞിനു മുലയൂട്ടുന്ന
അമ്മയായി കാണുകയായി.

തടാകം ഭൂമിയ്ക്ക് കണ്ണായി.
വെയിൽ പകലിന്റെ നോട്ടമായി.
കാണപ്പെടുന്ന കണ്ണിൽ
സർവ്വതും അവയെത്തന്നെ
കാണുകയായി.
തെളിച്ചം മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
ഇണക്കം

ഇണക്കം

ഇണക്കം ഓരോ വീടുമാറ്റത്തിലും
ഉപേക്ഷിക്കപ്പെട്ടു
പുതിയ വീടിനിണങ്ങാത്ത
വസ്തുക്കൾ.

വാടകവീടുകൾ മാറിമാറി
എന്റെ പക്കലിപ്പോഴുള്ളത്
ഏത് വീടിനുമിണങ്ങുന്ന
വസ്തുക്കൾ മാത്രം

എന്റെയീ ക്ലോക്കിന്
ഏത് വീടിന്റെയും
ഹൃദയമിടിപ്പാകാം,

ഈ കട്ടിലിന്
ഏത് മുറിയിലും
മലർന്ന് കിടക്കാം,

അലമാരകൾക്ക്
ഒരു ചുവരിലും ചാരാതെ
തൻകാലിൽ നിൽക്കാം,

കർട്ടനുകൾക്ക്
ഏത് ജനലിന്റെയും
കൺപോളയാകാം,

കസേരകൾക്ക്
ഏത് തറയിലും കാലുറച്ച്‌
നടുനിവർത്തിയിരിക്കാം.

എന്റെ പക്കലിപ്പോഴുള്ളത്
ഒരു വീടിനോടും
ഒട്ടിനിൽക്കാത്ത
വസ്തുക്കൾ മാത്രം

ഏത് വീടിനുമിണങ്ങും.
മാധ്യമം ആഴ്ചപ്പതിപ്പിൽ ആദ്യം പ്രസിദ്ധീകരിച്ചു
വഴിയേ

വഴിയേ

വഴിയേ വിത്തു പിളർത്തി
ഇല ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.
മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
രഹസ്യം

രഹസ്യം

രഹസ്യം പോക്കറ്റിൽ നിന്നും വീണുപോയ
താക്കോലുപോലെ
എന്റെ രഹസ്യങ്ങളോരോന്നായി
കളഞ്ഞുപോകുന്നു.

അവ കണ്ടുകിട്ടുമ്പോഴും
അവയാൽ തുറക്കാവുന്ന
അറകളേതെന്ന്
നിങ്ങൾക്കറിയില്ല.

കളഞ്ഞുകിട്ടുന്ന
താക്കോലെന്തിന്റെയെന്ന്
കള്ളൻ പോലും തേടിയലയുന്നില്ല.

അനേകം ആളുകളിലൂടെ
കൈമാറിക്കൈമാറി
എന്റെയൊരു രഹസ്യം
ഇന്നെന്റെ കാതിലെത്തി

പലായനം ചെയ്യേണ്ടിവന്നവന്റെ
വീടിന്റേതെന്നപോലെ
അതുവെച്ച് തുറക്കേണ്ട വാതിൽ
ഇന്നെനിക്ക് അന്യം
മൂല്യശ്രുതി മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
അഴിമുഖം

അഴിമുഖം

അഴിമുഖം എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ

മലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.

പരുക്കൻ പാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.

എല്ലാം മഴയിൽ കഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ

പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.

അതിന്റെ രുചി എന്റെ നാവിന്നറിയും.
മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
അകത്തോ പുറത്തോ

അകത്തോ പുറത്തോ

അകത്തോ പുറത്തോ ഓരോ വാതിലും പൂട്ടുമ്പോൾ
രണ്ട് തടവറകളുണ്ടാകുന്നു.

ഓരോ ജനലും തുറക്കുമ്പോൾ
രണ്ട് കാഴ്ചകൾ വെളിപ്പെടുന്നു.

മതിലിനിരുപുറത്തു നിന്ന് അവർ
പറയുന്നു: ഞങ്ങളാണ് അകത്ത്

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
നിഴലുകൾ

നിഴലുകൾ

നിഴലുകൾ അസ്തമയസൂര്യനുനേരെ
ഒരുകൂട്ടമാളുകൾ
നിഴലും വലിച്ചു നടന്നുനീങ്ങി,

അവർക്കു പുറകെപോയ
പകലിന്റെ നിഴലിൽ
ഈ നാടിപ്പോൾ,

നാലുപാടുനിന്നും വെട്ടം വിതറും
രാത്തെരുവിൻ നടുവിൽ ഞാൻ നിന്നു;
വെളിച്ചത്താൽ നേർത്ത എന്റെ നിഴൽ
നാലു ദിക്കിലേക്കും വീണു.

തെരുവുതിരക്കിൽ നിന്നകന്ന്,
വഴിവിളക്കിൻ കീഴെ
തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ
കിടന്നുറങ്ങുന്നുണ്ടൊരാൾ.

ഉറക്കം വിട്ടയാൾ ഉണരുംനേരം,
ഇരുട്ടു തൂത്തുവാരിയെത്തും
വെയിലിനെ പേടിച്ച്,
ഇക്കാണുന്നവയെയെല്ലാം
മറയാക്കിയൊളിക്കും നിഴലുകൾ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
പുസ്തകങ്ങൾ

പുസ്തകങ്ങൾ

പുസ്തകങ്ങൾ ഒരു താൾ മറിക്കുംപോലെ ഓരോ ദിവസവും കടന്നുപോകുന്നു. ഒരു പുസ്തകം വായിച്ചു മടക്കിവെക്കുംപോലെ ഓരോരോ മനുഷ്യരും. പുസ്തകങ്ങൾ ചിലപ്പോൾ നമ്മെ കൂടുതൽ അസ്വസ്ഥരാക്കുന്നു. സന്തോഷം മാത്രമല്ല സന്തോഷമെന്നു നാമറിയുന്നു.

ഒരൊറ്റ പുസ്തകം കണ്ടെത്താൻ അനേകം പുസ്തകങ്ങൾ നാം വായിച്ചുകൂട്ടുന്നു. ആ ഒരൊറ്റ പുസ്തകത്തിലേക്കാകട്ടെ എളുപ്പവഴിയില്ല. ഏതു പുസ്തകത്തിൽ തുടങ്ങിയാലും അടുത്തതാകാം അടുത്തതാകാം അതെന്ന തേടലുമായി നാം വായന തുടരുന്നു. അങ്ങനൊരു പുസ്തകം കണ്ടെത്താനാകാതെ കുഴങ്ങുന്നു.

ചിലർ ഒന്നുമെഴുതാത്ത പുസ്തകം തിരഞ്ഞെടുക്കുന്നു. കിട്ടാനും കൊടുക്കാനുമുള്ള കടങ്ങൾ കൊണ്ട് അവരിൽ ചിലരുടെ താളുകൾ നിറയുന്നു. ചുരുക്കം ചിലർ താൻ തേടുന്ന പുസ്തകം എഴുതിയുണ്ടാക്കുന്നു.

എഴുതപ്പെട്ട വാക്കുകൾക്ക് ഓരോരുത്തരും അവരുടെ ശബ്ദം നൽകുന്നു. പുസ്തകങ്ങൾ അടച്ചുവെക്കുമ്പോൾ, ചുവരുകൾ പോലെ പുറംചട്ടകൾ. അടുത്തടുത്തായുള്ള താളുകളിൽ വാക്കുകൾ മുഖാമുഖം നോക്കി ചേർന്നുകിടക്കുന്നു.

ഒരു പുസ്തകത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. എന്നാൽ തന്നോട് അടുക്കുന്ന മനുഷ്യനെ ആയുധമാക്കാൻ പുസ്തകങ്ങൾക്കാകുന്നു. അലമാരയിൽ വൃത്തിയിൽ അടുക്കിവെച്ച പുസ്തകങ്ങൾ നോക്കൂ, നിങ്ങളിലൂടെ അവ പരസ്പരം വായിക്കുന്നു.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
കാരണം

കാരണം

കാരണം പറന്നുയർന്ന കിളികൾ
ഇളക്കിവിട്ട ചില്ലയിൽ നിന്നും
ഞെട്ടറ്റു വീണൊരില
താഴേ നിൽക്കും ചില്ലയൊന്നിൽ
തങ്ങി നിൽക്കുന്നു,

ഒന്നൊന്നായി ഇളക്കിയിളക്കി
ഇലകൾക്കിടയിലൂടെ വീശും കാറ്റിൽ
ചിറകടിശബ്ദത്തിൽ ഇളകിയിളകി
വിശറികളാകുന്നിലകൾ.

നടന്നേറേ ക്ഷീണിച്ചൊരാളന്നേരം
പോകുംവഴിയാ മരത്തണലിൽ
തങ്ങിനിൽക്കുമെങ്കിൽ
തണുപ്പിനായുള്ള കാറ്റ്,

അങ്ങനെയൊരാളില്ലെങ്കിൽ
താഴേ ചില്ലയിൽ
മണ്ണെത്താനൊരുങ്ങി നിൽക്കും
ഞെട്ടറ്റൊരില വീഴും കാറ്റ്.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
കൊതുക്

കൊതുക്

കൊതുക് കുറ്റിയിടാൻ വിട്ടുപോയ ജനൽ
വിട്ടുകൊടുത്ത വിടവിലൂടെ
കയറിവന്നൊരു കൊതുക്
നഗ്നനായി കിടക്കുമെന്റെ
തുടയിലിരിക്കുന്നു.

ചിറകടിത്താളത്തിൽ പാടിപ്പറന്നുയർന്ന്
ചിന്തയറ്റു കിടക്കുമെനിക്കുചുറ്റും
വട്ടമിട്ടു കറങ്ങിയുറക്കം കെടുത്തവേ
കൈവീശിപ്പിടിക്കുന്നതിനെ ഞാൻ.

തുറക്കുമ്പോൾ കൈക്കുള്ളിൽ
        ഒന്നുമില്ലെന്നുവരുമോ?
        ഉണ്ടായിരുന്നൊരു കൊതുക്
        കൈവിട്ടു പറന്നുപോകുമോ?
        എന്റെ രക്തത്തിൽ
        മരിച്ചുകിടക്കുമാ ചെറുജീവിയെ
        കാണേണ്ടി വന്നേക്കുമോ?

ഇവ്വിധചിന്തകളാൽ പിന്നെയും
ഉറക്കംകെടുത്തുകയാണ്
കുറ്റിയിടാൻ വിട്ടുപോയ ജനൽ
വിട്ടുകൊടുത്ത വിടവിലൂടെ
ഞാനറിയാതിറങ്ങിപ്പോയ കൊതുക്.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
പോകുംവഴി

പോകുംവഴി

പോകുംവഴി നടക്കുംകാലുകൾ
—കാലത്തിന്റെ കത്രികകൾ
പോക്കുവരവുകളാൽ
ചെടികളെ വകഞ്ഞുമാറ്റി
രൂപംകൊടുത്ത വഴി,

വഴിവരച്ചുപോകും വിമാനം
പോയവഴി മായും
വാനിലെന്നപോലെ
വേനലിൽ പന്തുകളിക്കെത്തും
കുട്ടികളുണ്ടാക്കും മൈതാനത്തു
കാണാതാകും വഴി,

മഴപെയ്യുംകാലം വരുന്നേരം
ചെടികളുടേതാകും മൈതാനത്തിൽ
തെളിഞ്ഞുകാണും
      വീടുവിട്ടും
      വീട്ടിലേക്കും
            പോകുംവഴി—
പുതുവഴിയെന്നന്നു തോന്നും വഴി.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
വാക്കേത്?

വാക്കേത്?

വാക്കേത്? ജനലരികിൽ
ചായക്കോപ്പയുമായിരുന്ന്
ഞാനതിന്റെ രുചിയറിയുന്നു.

കേൾക്കുന്നു
ഒരിലയുടെ ശബ്ദം:
    ഒരൊറ്റ വാക്ക്
    ആവർത്തിച്ചാവർത്തിച്ച്.

നോക്കുമ്പോൾ
മറ്റിലകൾ തലയാട്ടുന്നു
അതേവാക്ക് ഏറ്റുപറയുന്നു.

പൊടുന്നനെ
മരച്ചില്ലയിളകുന്നു
കാറ്റില്ലാതെ തന്നെ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
മേൽക്കൂര

മേൽക്കൂര

മേൽക്കൂര തെളിഞ്ഞ വാനം
വിട്ടുതന്നിടത്തേക്ക്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
       മേഘങ്ങൾ.

കാലത്തപ്പുറത്തും
വൈകീട്ടിപ്പുറത്തും
നിഴൽ വിരിച്ചുയർന്ന്
നിൽക്കുന്നുണ്ട്
       അതിരുകൾ.

മേഘങ്ങളെ
താങ്ങി നിർത്തിയോ
തടഞ്ഞു നിർത്തിയോ
ചുവരുകളാകാനാകാതെ
അതിരുകൾ നിൽക്കേ—

മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും കൊണ്ട്
       വീടുകൾ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.